തൃശൂരിലെ ഹോട്ടലിൽ നിന്ന് പണവും മദ്യവും കൈക്കൂലിയായി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.
കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ പി. ശിവനെതിരെയാണ് തദേശസ്വയംഭരണമന്ത്രിയുടെ നിർദേശപ്രകാരം നടപടിയെടുത്തത്. ഡ്രൈവറെ വിട്ട് ഹെൽത്ത് ഇൻസ്പെക്ടർ മദ്യം വാങ്ങുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസാണ് പുറത്തുവിട്ടത്.
തൃശൂർ നഗരത്തിലെ സ്റ്റാർഹോട്ടലിൽ നിന്നാണ് വിഷു ആഘോഷിക്കാനെന്ന പേരിൽ ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലിയായി മദ്യം വാങ്ങിയത്. ഇതിന് മുൻപും പലതവണ പണവും മദ്യവും നിർബന്ധിച്ച് വാങ്ങിയതായും ഹോട്ടൽ ജനറൽ മാനേജർ ആരോപിച്ചു. വാർത്തയുടെ അടിസ്ഥാനത്തിൽ തദേശസ്വയംഭരണമന്ത്രി കെ.ടി.ജലീലിന്റെ നിർദേശപ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തുടർന്നാണ് കോർപ്പറേഷൻ കൊക്കാല സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
മറ്റ് ജീവനക്കാരും കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്ന തുടരന്വേഷണത്തിന് കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. രണ്ടാഴ്ച മുൻപ് ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ പുറത്തുവന്ന കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണത്തിന് കോർപ്പറേഷൻ പൊലീസിൽ പരാതിയും നൽകി.