കോഴിക്കോട് ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ കവർച്ച. വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ കവർന്നു. എട്ടു ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് പണം തട്ടിയെടുത്തു.
പുലർച്ചെ നാലു മണിയോടെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് കവർച്ച നടന്ന വിവരം ആദ്യം അറിയുന്നത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ മുന്നിലും വളപ്പിലുമായി സ്ഥാപിച്ചിരുന്ന എട്ടു ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു. ഏകദേശം കാൽലക്ഷം രൂപയോളം നഷ്ടപ്പെട്ടിരിക്കാമെന്നാണ് ക്ഷേത്ര കമ്മിറ്റി ഊഹിക്കുന്നത്. ശ്രീകോവിലിനുള്ളിൽ കയറിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്തിയ ആറു പവന്റെ തിരുവാഭരണം കവർന്നു. ക്ഷേത്രത്തിൽ ആദ്യമായി പൂജയും മുടങ്ങി. ശുദ്ധികലശത്തിനു ശേഷം പൂജകൾ പുനരാരംഭിക്കും. ഇതിനു മുമ്പ് മൂന്നു തവണ ക്ഷേത്രത്തിൽ കവർച്ച നടന്നിട്ടുണ്ട്. പക്ഷേ, ശ്രീകോവിലിനുള്ളിൽ കയറിയുള്ള കവർച്ച ആദ്യമായാണ്.
ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ സമീപ സ്ഥലങ്ങളിൽ പണിയെടുത്തിരുന്നു. ഇവരെ, കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. അടുത്തയാഴ്ച ഉൽസവം തുടങ്ങാനിരിക്കെയാണ് ക്ഷേത്രത്തിൽ കവർച്ച അരങ്ങേറിയത്.
Advertisement