കൊച്ചി തൃപ്പൂണിത്തുറയിൽ ദുരൂഹസാഹചര്യത്തിൽ നവജാത ശിശുവിൻറെ മൃതദേഹം പാതി മറവു ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. കുട്ടിയുടെ മാതാവ് ആശുപത്രിയിലാണ് . എന്നാൽ ഭാര്യ പ്രസവിച്ച വിവരമറിയില്ലായിരുന്നെന്ന് ഇവരുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി.
നവജാത ശിശുവിൻറെ മൃതദേഹം രഹസ്യമായി മറവ് ചെയ്തതുമായി ബന്ധപ്പെട്ട് കൊച്ചി ലക്ഷ്മി ആശുപത്രിയിൽ നിന്നുള്ള വിവരത്തിൻറെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. തൃപ്പൂണിത്തുറ ചൂരക്കാട് താമസിക്കുന്ന ദമ്പതികളുടെ വീട്ടുവളപ്പിൽ നിന്ന് പാതി മറവ് ചെയ്ത നിലയിൽ നവജാത ശിശുവിൻറ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ആശുപത്രിയിൽ ചികിത്സയിലായ കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്തു. ബാത്റൂമിൽ വച്ച് പ്രസവിച്ചെന്നും കുട്ടിമരിച്ചെന്നുമാണ് ഇവർ ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇവരുടെ ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ ഭാര്യ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയത്.
ഭാര്യ പ്രസവിച്ചതും കുട്ടി മരിച്ചതും മൃതദേഹം മറവ് ചെയ്തതും തനിക്കറിയില്ലെന്നും ഇയാൾ പറഞ്ഞു. തൈറോയ്ഡാണെന്നാണ് ഭാര്യ പറഞ്ഞിരുന്നത്. രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിലെത്തിച്ചെന്നുമാണ് ഭർത്താവിൻറെ മൊഴി. തൃപ്പൂണിത്തുറ സിഐ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം െചയ്തു. പ്രസവസമയത്ത് തലയിടിച്ച് വീണാണ് കുട്ടിമരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിക്ക് 8 മാസത്തെ വളർച്ചയുണ്ട്. മൃതദേഹം രഹസ്യമായി മറവ് ചെയ്തതിനെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാവിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
Advertisement