ചാരിറ്റബിൾ സംഘടനകളെ ഏജൻസികളാക്കി എൽഐസി നടത്തിയ മൈക്രോ ഇൻഷുറൻസ് പദ്ധതിയിൽ ക്രമക്കേടെന്ന് ആക്ഷേപം. കോടികളുടെ നിക്ഷേപം കാലാവധി കഴിഞ്ഞിട്ടും ഇടപാടുകാർക്ക് മടക്കി നൽകുന്നില്ലെന്നാണ് പരാതി. നടപടി ആവശ്യപ്പെട്ട് ഏജന്റുമാരുടെ നേതൃത്വത്തിൽ പത്തനംതിട്ട എൽഐസി ഓഫിസ് ഉപരോധിച്ചു.
ജീവൻ മധുർ പദ്ധതിയ്ക്ക് അഞ്ച് വർഷമാണ് കാലാവധി. ചാരിറ്റബിൾ സംഘടനകൾ ഏജൻസികളായ പദ്ധതിയിൽ വനിതകളെയാണ് നിക്ഷേപകരിൽ നിന്ന് പണം വാങ്ങാൻ ചുമതലപ്പെടുത്തിയിരുന്നത്. 100 നും അഞ്ഞൂറിനുമിടയിലുള്ള നിരക്കാണ് ഓരോരുത്തരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചത്. അഞ്ച് വർഷം കഴിഞ്ഞാൽ പലിശയുൾപ്പെടെ തിരിച്ച് നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കാലാവധി അവസാനിച്ചിട്ടും ഇടപാടുകാർക്ക് പണം കിട്ടിയില്ല. ഇതോടെയാണ് ഇടപാടുകാരിൽ നിന്ന് പണംപിരിച്ച സ്ത്രീകളുൾപ്പെടെയുള്ള ഏജന്റുമാർ വെട്ടിലായത്.
ഇടപാട് രേഖപ്പെടുത്തുന്നതിലുണ്ടായ പിഴവാണെന്നും വൈകാതെ പരിഹരിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും എൽഐസി അധികൃതർ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പണം തിരിച്ചുകിട്ടാനുള്ള നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നാണ് ഏജന്റുമാരുടെ നിലപാട്.
Advertisement