ട്രെയിനുകളിൽ മോഷണം െപരുകിയിട്ടും പ്രതികളെ പിടികൂടാൻ കഴിയാതെ റെയിൽവേ പൊലീസ്. നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിൽ അവധിക്കു നാട്ടിലേക്കു പുറപ്പെട്ട കുടുംബം ശനിയാഴ്ച കവർച്ചയ്ക്കിരയായതാണ് ഇതിൽ ഏറ്റവും പുതിയത്. ചെങ്ങന്നൂർ സ്വദേശി വിനോദ് ജി. നായരും കുടുംബവുമാണു ഗോവയ്ക്കടുത്തു വച്ചു മോഷണത്തിനിരയായത്.
ഇവർക്കു ജ്യൂസിൽ മയക്കുമരുന്നു കലർത്തി നൽകിയാണു മൂന്നംഗ സംഘം മോഷണം നടത്തിയത് 2.80 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 40,000 രൂപയും നഷ്ടമായി. ഉത്തരേന്ത്യക്കാരായ മൂന്നു യുവാക്കൾ സൗഹൃദം സ്ഥാപിച്ചു കെണിയിൽപ്പെടുത്തിയതെന്നു വിനോദ് പറയുന്നു. ട്രെയിനുകളിൽ അപരിചിതരായ സഹയാത്രികരിൽ നിന്നു പാനീയങ്ങളും ഭക്ഷണ സാധനങ്ങളും വാങ്ങരുതെന്ന് ആവർത്തിച്ചു അറിയിപ്പുകൾ നൽകിയിട്ടും ഇത്തരം മോഷണങ്ങൾ വ്യാപകമാകുകയാണ്.
എന്നാൽ മിക്ക സംഭവങ്ങളിലും പ്രതികളെ പിടികൂടാനോ തുടർനടപടി സ്വീകരിക്കാനോ പൊലീസിനു കഴിഞ്ഞിട്ടില്ല.മോഷണ സംഘങ്ങൾ വ്യാജ പേരുകളിൽ ടിക്കറ്റ് ബുക്ക് ചെയ്താണു യാത്ര ചെയ്യുന്നത്. മുൻപു നടന്നൊരു മോഷണത്തിൽ ഗോവയിൽ മോഷണം നടന്നതിനു ശേഷം ഡൽഹിയിലെയും മുംബൈയിലെയും എടിഎമ്മുകളിൽ നിന്നു പണം പിൻവലിച്ചിരുന്നു.
അന്വേഷണത്തിൽ വ്യാജ മേൽവിലാസം ഉപയോഗിച്ചാണു മോഷ്ടാക്കൾ ടിക്കറ്റ് ബുക്ക് ചെയ്തതെന്നു കണ്ടെത്തി. സിഗ്നൽ സംവിധാനം തകരാറിലാക്കിയുള്ള മോഷണങ്ങളാണു പുതിയ രീതി. ഈ മാസം രണ്ടിനു തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിലെ യാത്രക്കാരെ തമിഴ്നാട്ടിൽ കൊള്ളയടിച്ചിരുന്നു.
യാത്രക്കാരുടെ 14 പവന്റെ ആഭരണങ്ങളാണു നഷ്ടമായത്. രാത്രി ഒരു മണിക്കു ധർമ്മപുരിക്കു സമീപം മൊറപ്പൂരിലായിരുന്നു സംഭവം. 12.10നു മൊറപ്പൂർ സ്റ്റേഷൻ വിട്ട ട്രെയിൻ ഏതാനും കിലോമീറ്റർ പിന്നിട്ടപ്പോൾ സിഗ്നൽ ലഭിക്കാതെ നിർത്തുകയായിരുന്നു. 40 മിനിറ്റിനു ശേഷം ലോക്കോപൈലറ്റ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ട്രെയിൻ നിർത്താൻ സിഗ്‌നൽ നൽകിയിട്ടില്ലെന്നു സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.
വൈകാതെ റെയിൽവേ പൊലീസും റെയിൽവേ സുരക്ഷാ സേനയും സ്ഥലത്തേക്കു തിരിച്ചുവെങ്കിലും ആ സമയത്തിനുള്ളിൽ ജനറൽ സീറ്റുകൾക്കു സമീപം ഉറങ്ങുകയായിരുന്ന വനിതാ യാത്രക്കാരുടെ സ്വർണമാലകൾ സംഘാംഗങ്ങൾ കവർന്നു. നാലു യാത്രക്കാർ കാട്പാടി സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ചൂടു കാരണം ജനൽ തുറന്ന് ഉറങ്ങുകയായിരുന്നു യാത്രക്കാർ.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
∙ സഹയാത്രക്കാർ നൽകുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളും വാങ്ങാതിരിക്കുക
∙ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിച്ചു യാത്ര ചെയ്യാതിരിക്കുക
∙ പണം അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം നാട്ടിൽ വന്നു ബാങ്കിൽ നിന്നെടുക്കുക
∙ ജനൽ സീറ്റുകളിലിരിക്കുന്നവർ രാത്രി ഉറങ്ങുമ്പോൾ ജനൽ ഷട്ടറിടുക
∙ സുരക്ഷാ പ്രശ്നമുണ്ടാകുമ്പോൾ വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ –182
∙ മോഷണം നടന്നാൽ ടിടിഇക്കു പരാതി നൽകുക. അടുത്ത റെയിൽവേ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നുണ്ടെന്നു ഉറപ്പാക്കുക
∙ രണ്ടു തരം പൊലീസാണു റെയിൽവേ സ്റ്റേഷനുകളിലുള്ളത്. റെയിൽവേ വസ്തുക്കളുടെയും സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫും) ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗവ. റെയിൽവേ പൊലീസും (ജിആർപി) മോഷണം, ആക്രമണം, ലഹരി കടത്ത് തുടങ്ങിയവയെല്ലാം ജിആർപിയാണു കൈകാര്യം ചെയ്യുന്നത്.
∙ ലഗേജുകൾ സീറ്റിനടിയിൽ ലഭ്യമായ ഹുക്കിൽ ചെയിൻ വഴി ബന്ധിക്കുക
∙ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ മറ്റു യാത്രക്കാരെ ഏൽപ്പിക്കാതിരിക്കുക.
∙ അംഗീകൃത ഭക്ഷണ വിതരണക്കാരിൽ നിന്നു മാത്രം ഭക്ഷണ സാധനങ്ങൾ വാങ്ങുക
ട്രെയിൻ നിർത്താൻ ഒരു രൂപ നാണയവും ബിഹാറിലും യുപിയിലും നടത്തിയ അന്വേഷണങ്ങളിലാണു കൊള്ളസംഘങ്ങൾ പട്ന-ന്യൂഡൽഹി രാജധാനി ട്രെയിൻ നിർത്താൻ ഒറ്റ രൂപ നാണയം ഉപയോഗിച്ചതായി കണ്ടെത്തിയത്. പാളത്തിലെ സിഗ്നൽ സർക്യൂട്ടുകൾക്കിടയിൽ നാണയം തിരുകിയാണു സിഗ്നൽ ചുവപ്പാക്കുന്നത്.
ട്രെയിൻ നിൽക്കുന്നതോടെ സംഘാംഗങ്ങൾ ട്രെയിനിൽ പ്രവേശിക്കുകയും ഉറങ്ങി കിടക്കുന്ന യാത്രക്കാരുടെ ആഭരണങ്ങളും പണവും കവരുകയുമാണു െചയ്യുന്നത്. 20 യാത്രക്കാരെയാണു സംഘം കൊള്ളയടിച്ചത്. ഈ മാസം ഒൻപതിനായിരുന്നു സംഭവം. വാതിലടച്ചിരുന്നതിനാൽ കോച്ചുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെസ്റ്റ്യൂബിൾ തകർത്താണു സംഘം എസി കോച്ചുകളിൽ മോഷണം നടത്തിയത്.
ഈ സംഭവത്തിൽ നാലു പേരെ പിടികൂടിയിരുന്നു. റെയിൽപാതകളിൽ പട്രോളിങ് വർധിപ്പിക്കുകയും റെയിൽവേ പൊലീസിനെ ദീർഘദൂര ട്രെയിനുകളിൽ തുടർച്ചയായ പരിശോധനകൾക്കു നിയോഗിക്കുകയുമാണു റെയിൽവേയ്ക്കു ചെയ്യാവുന്നത്. എന്നാൽ യാത്രക്കാർ കൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്. പലപ്പോഴും മാന്യമായി വസ്ത്രം ധരിച്ചെത്തുന്ന മോഷ്ടാക്കളെ തിരിച്ചറിയുക എളുപ്പമല്ല.
കൊങ്കൺ പാതയിൽ മുൻപു മോഷണം െപരുകിയപ്പോൾ രാത്രി ട്രെയിനുകളിൽ കൂടുതൽ റെയിൽവേ പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. ഇതു ശക്തമാക്കുകയും മറ്റു ട്രെയിനുകളിലും റൂട്ടുകളിലും വ്യാപിപ്പിക്കുകയും വേണം. കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളിൽ മിക്കപ്പോഴും മോഷണത്തിനിരയാകുന്നതു തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസിലെ യാത്രക്കാരാണ്.
നാഗപൂരിനും ഝാൻസിയ്ക്കുമിടയിലും ഈറോഡിനും തിരുപ്പതിയ്ക്കുമിടയിലാണു കവർച്ച നടക്കുന്നത്. രാത്രി 12നും പുലർച്ചെ മൂന്നിനുമിടയിലാണു മിക്ക മോഷണങ്ങളും നടക്കുന്നത്. ഇതിന് അറുതി വരുത്താനുള്ള അടിയന്തര നടപടിയാണു റെയിൽവേ സ്വീകരിക്കേണ്ടത്.