ബെംഗളൂരു സിറ്റി–ചെന്നൈ സെൻട്രൽ മെയിലിൽ വൻ കവർച്ച. ഞായറാഴ്ച പുലർച്ചെ 1.15നു ജോലാർപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പരയൂർ ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ അപായ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയ ശേഷമാണു കവർച്ച നടത്തിയത്. 26 പവൻ സ്വർണവും പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നതായി യാത്രക്കാര്‍ പറഞ്ഞു. എട്ടു പേരടങ്ങുന്ന സംഘമാണു കവർച്ച നടത്തിയതെന്നു പൊലീസ് പറയുന്നു. ട്രെയിനിൽ യാത്ര ചെയ്തിരുന്ന കവർച്ചാ സംഘത്തിലെ ഒരാൾ അപായച്ചങ്ങല വലിച്ചു. ട്രെയിൻ നിർത്തി.
ഈ സമയം മറ്റ് മോഷ്ടാക്കൾ ട്രെയിനിനുള്ളിൽ കയറി. എസ് ഒന്നു മുതൽ എസ് എട്ടു വരെയുള്ള കോച്ചുകളിലുള്ള യാത്രക്കാരുടെ സാധനങ്ങളാണു കവർച്ച ചെയ്യപ്പെട്ടത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ഉറക്കത്തിലായിരുന്ന മറ്റ് യാത്രക്കാർ ഉണർന്നു. മോഷ്ടാക്കളെ കീഴ്പ്പെടുത്താന്‍ യാത്രക്കാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിനു പുറത്തു കടന്ന മോഷ്ടാക്കൾ, സമീപത്തുതന്നെ നിർത്തിയിട്ടിരുന്ന കാറിൽ കടന്നുകളയുകയും ചെയ്തു. ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തി.
ഡിഎസ്പി കുമാരേശന്റെ നേതൃത്വത്തിൽ നാലു പ്രത്യേക സംഘങ്ങളെ പ്രതികളെ പിടിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. കവർച്ചയെ തുടർന്നു മുപ്പതു മിനിറ്റു വൈകിയാണു ട്രെയിൻ വീണ്ടും യാത്ര തുടർന്നത്. ഇന്നലെ പുലർച്ചെ 4.45നാണ് ട്രെയിൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയത്. തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ്, മേട്ടുപ്പാളയം–ചെന്നൈ നീലഗിരി എക്സ്പ്രസ്, മൈസൂർ–ചെന്നൈ കാവേരി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ അടുത്തിടെ കവർച്ച നടന്നിരുന്നു. കേരള എക്സ്പ്രസിന്റെ സിഗ്നൽ സംവിധാനത്തിൽ തകരാർ വരുത്തിയ ശേഷമാണു മോഷ്ടാക്കൾ ട്രെയിനിൽ കടന്നു കൊള്ളയടിച്ചത്.