മദ്യലഹരിയിൽ പാഞ്ഞ സ്പിരിറ്റ് ലോറി ഡ്രൈവർ ഒരു മണിക്കൂറോളം കോഴിക്കോട് ദേശീയപാതയെ മുൾമുനയിൽ നിർത്തി. നാട്ടുകാരും പൊലീസും ഇരുപത്തിയഞ്ചു കിലോമീറ്ററോളം പിൻതുടർന്നു. അവസാനം, എലത്തൂർ പൊലീസ് സ്റ്റേഷന് മുമ്പിൽ കുറുകെയിട്ട ടാങ്കർ ലോറിയിലിടിച്ചാണ് സ്പിരിറ്റ് ലോറി നിർത്തിയത്.
കോഴിക്കോട് ചേളാരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം ലോറി നിർത്താതെ പോയപ്പോഴാണ് നാട്ടുകാർ ശ്രദ്ധിക്കുന്നത്. രാമനാട്ടുകരയിലും മീഞ്ചന്തയിലും വരുന്നവഴിയിൽ എല്ലാം നിരവധി വാഹനങ്ങളിൽ തട്ടിയും ഉരസിയും ലോറി പാഞ്ഞു. മരണപാച്ചിലുമായി ലോറി വരുന്ന വിവരം വയർലെസ് സെറ്റിലൂടെ അറിഞ്ഞ പൊലീസുകാർ വഴിയിൽ തടയാനായി ഇറങ്ങിനിന്നു. ഫറോക്കിലും, നല്ലളത്തും, പന്നിയങ്കരയിലും പാളയത്തും നടക്കാവിലും പൊലീസ് വണ്ടികൾ നടുറോഡിലിട്ട് തടയാൻ ശ്രമിച്ചെങ്കിലും ലോറി മുന്നോട്ടു പാഞ്ഞു. നൂറോളം ബൈക്കുകളിലായി യുവാക്കളും ഇതിനു പുറമെ, പൊലീസും ലോറിക്കു പുറകെ പാഞ്ഞു. അവസാനം, എലത്തൂർ പൊലീസ് സ്റ്റേഷന് മുമ്പിൽ ടാങ്കർ ലോറി കുറുകെയിട്ട് ദേശീയപാതയിൽ തടസം സൃഷ്ടിച്ചു. ഈ ടാങ്കർ ലോറിയിൽ തട്ടിയാണ് മരണപാച്ചിൽ അവസാനിച്ചത്.
സ്പിരിറ്റ് തൃശൂരിൽ ഇറക്കിയ ശേഷം, മംഗലാപുരത്തേയ്ക്കു മടങ്ങുകയായിരുന്നു ലോറി. മധ്യപ്രദേശുകാരനായ കുൽദീപായിരുന്നു ഡ്രൈവർ. മദ്യവും പാൻമസലായും അകത്താക്കി പാതി ബോധത്തിലായിരുന്നു ഡ്രൈവിങ്. അഞ്ചു പേർക്കു ലോറി തട്ടി പരുക്കേറ്റു. പൊലീസിന്റേത് ഉൾപ്പെടെ ഇരുപതോളം വാഹനങ്ങൾക്കു കേടുപറ്റി. ഈ സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകാനായി കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നിന്നിറങ്ങിയിരുന്നു. ഡി.ജി.പി. രാജേഷ് ദിവാൻ, സിറ്റി പൊലീസ് കമ്മിഷണർ ജെ.ജയനാഥ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.