മഹാരാഷ്ട്ര നാഗ്പുരിലെ എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ടമാനഭംഗത്തിനിരയായി; ജ്വല്ലറി ഉടമയടക്കം രണ്ടുപേർ അറസ്റ്റിൽ. ജ്വല്ലറി ജീവനക്കാരിയായ പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് ഉടമ മനോജ് ഭഗത് (44), സുഹൃത്ത് രജത് മാദ്‌രെ എന്നിവരെ പടികൂടിയത്. സംഭവത്തിൽ ഏതെങ്കിലും എംഎൽഎയ്ക്കു പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. പ്രതികൾക്കു ഹോസ്റ്റലിൽ മുറി അനുവദിക്കാൻ ഡ്യൂട്ടിയിലുള്ള ജീവനക്കാരോടു ഫോണിൽ ആവശ്യപ്പെട്ട രണ്ടു ഹോസ്റ്റൽ ജീവനക്കാരെ ചോദ്യംചെയ്യുന്നു.
ഈ മാസം പതിനാലിനു രാത്രി 11.00നാണ് ഈ ജീവനക്കാരുടെ ശുപാർശയിൽ മുറി അനുവദിച്ചത്.ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കാറിലും ഹോസ്റ്റൽ മുറിയിലും പീഡനം നടന്നെന്ന പരാതിയിൽകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമനിരോധന നിയമ(പോക്സോ)പ്രകാരമാണു കേസ്.
പൊലീസ് പറയുന്നത്: വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂട്ടിക്കൊണ്ടുപോകുകയാണെന്നാണു ഭഗത്ത് പെൺകുട്ടിയുടെ വീട്ടുകാരോടു പറഞ്ഞത്. പീഡനവിവരം പെൺകുട്ടി വീട്ടിൽ പറഞ്ഞുമില്ല. എന്നാൽ, 17നു പെൺകുട്ടിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ ഭഗത്, സംഭവദിവസം പെൺകുട്ടി തന്റെ ഒപ്പം ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞു. ഇതിന്റെ ഭയപ്പാടിൽ വീടുവിട്ട പെൺകുട്ടിയെ കാണാതായി.
തുടർന്ന് മാതാവിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിൽ, ഇവർ താമസിക്കുന്ന ഗിട്ടിഖദാൻ മേഖലയിൽ നിന്ന് 55 കിലോമീറ്റർ അകലെ കടോൾ റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണു പീഡനവിവരം വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമെന്നറിയപ്പെടുന്ന നാഗ്പുരിലാണു നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പുർ സൗത്ത് വെസ്റ്റ് മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്.