കാർക്കള ∙ തൂങ്ങിമരണം അഭിനയിച്ചു സെൽഫിയെടുക്കാൻ ശ്രമിച്ച വിദ്യാർഥി കഴുത്തിൽ കുരുക്കു മുറുകി ഗുരുതരാവസ്ഥയിൽ. ഹെബ്രി കബ്ബിനാലെ കൊങ്കണരബെട്ടു സ്വദേശിയായ വിദ്യാർഥിയാണ് ആശുപത്രിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സമയോചിത ഇടപെടൽ കൊണ്ടു മാത്രമാണു ജീവൻ ബാക്കിയായത്. വീടിനകത്തു സ്റ്റൂളിൽ കയറിനിന്നു കഴുത്തിൽ കുരുക്കിട്ട് സെൽഫി എടുക്കുന്നതിനിടെ സ്റ്റൂൾ നിരങ്ങി നീങ്ങിയതോടെ കയർ കഴുത്തിൽ മുറുകി തൂങ്ങിയാടുകയായിരുന്നു.
ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വീട്ടിലുണ്ടായിരുന്നവരെ വിളിച്ചു വിദ്യാർഥിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹെബ്രിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.