പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചേലാകർമം ചെയ്യുന്നതിന് സഹായം ചെയ്ത ഇന്ത്യൻ ഡോക്ടറും ഭാര്യയും അറസ്റ്റിൽ. അമേരിക്കയിലെ മിഷിഗണിലെ ലിവോണിയയിലാണ് സംഭവം. ഗുജറാത്തിൽനിന്നുള്ള ഡോക്ടർ ഫക്രുദീൻ അത്തർ(53), ഭാര്യ ഫരീദ അത്തർ (50) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ചേലാകർമം നിർവഹിച്ച ഇന്ത്യൻ ഡോക്ടർ ജമാന നഗർവാല(44) നേരത്തെ പിടിയിലായിരുന്നു. ഇദ്ദേഹത്തിന് ചേലാകർമം ചെയ്യുന്നതിന് സ്വന്തം ക്ലിനിക്കും സംവിധാനങ്ങളും നൽകിയതിനാണ് ഡോക്ടറും ഭാര്യയും പിടിയിലായത്. ഇവരുടെ ഉടമസ്ഥതയിലുള്ള ബുഹാനി മെഡിക്കൽ ക്ലിനിക്കിൽ ഒരാഴ്ച മുമ്പായിരുന്നു സംഭവം. ക്ലിനിക് മാനേജരാണ് ഡോക്ടറുടെ ഭാര്യ.
അമേരിക്കയിൽ ചേലാകർമം കടുത്ത ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തിൽ അറസ്റ്റിലായ ഡോക്ടർ ജമാന ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ചേലാ കർമം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി. ആറു മുതൽ എട്ടു വയസുവരെ പ്രായമുള്ള പെൺകുട്ടികളെയാണ് ഇപ്രകാരം ചെയ്തിരുന്നത്. ഇത്തരത്തിൽ ചെയ്ത പെൺകുട്ടികളെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോയതായും അന്വേഷത്തിൽ വ്യക്തമായിട്ടുണ്ട്.
സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൂടാതെ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും, ഗുഹ്യഭാഗത്തേൽപ്പിക്കുന്ന പരിക്കുകളും ലോകാരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം സ്ത്രീകളുടെ ചേലാകർമ്മം (ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷൻ) എന്ന പ്രയോഗത്തിന്റെ പരിധിയിൽ വരുന്നതാണ്. പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങൾ) മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളിൽ ഈ കർമ്മം ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രീയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതിൽ 10.1 കോടി ഇരകളുള്ളത്.
നാലുവയസ്സിനും ആർത്തവാരംഭത്തിനുമിടയിലാണ് സാധാരണഗതിയിൽ സ്ത്രീകളിൽ ചേലാകർമ്മം ചെയ്യപ്പെടുന്നത്. ചിലപ്പോൾ ശിശുക്കളിലും പ്രായപൂർത്തിയായ സ്ത്രീകളിലും ഈ കർമ്മം ചെയ്യപ്പെടാറുണ്ട്. ഇത് ആശുപത്രിയിൽ വച്ച് ചെയ്യപ്പെടാമെങ്കിലും സാധാരണഗതിയിൽ അനസ്തീഷ്യ കൂടാതെ ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് ഒരു നാടൻ ചേലാകർമ്മവിദഗ്ദ്ധനാണ് ഇത് ചെയ്യുക. മുറിവുണ്ടാക്കിയതിനുശേഷം മുറികൂടാനായി ചിലപ്പോൾ നാലാഴ്ചയോളം കാലുകൾ കൂട്ടിക്കെട്ടിവയ്ക്കാറുണ്ട്. ബാത്റൂമിൽ വച്ചോ ചിലപ്പോൾ വെറും നിലത്ത് കിടത്തിയോ ആവും ഇതു ചെയ്യുക. ലിംഗസമത്വം, സാംസ്കാരിക സ്വത്വം, വിശുദ്ധി സംബന്ധിച്ച ആശയങ്ങൾ, പാതിവ്രത്യം, സൗന്ദര്യബോധം, സ്ഥാനം, ബഹുമാന്യത, സ്ത്രീകളുടെ ലൈംഗികവാഞ്ചയെ നിയന്ത്രിക്കുന്നതിലൂടെ പാതിവ്രത്യം, പരിശുദ്ധി എന്നിവ എന്നിവയിലൊക്കെയാണ് ഈ കർമ്മം ഊന്നിനിൽക്കുന്നത്. ഇത് നിലനിൽക്കുന്ന സമൂഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഇതിനെ പൊതുവിൽ പിന്തുണയ്ക്കുന്നുണ്ട്. നിയമവിരുദ്ധമായിരുന്നിട്ടും ഇംഗ്ലണ്ടിലും ഇത് നടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഈജിപ്തിൽ 92 ശതമാനം വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നുണ്ടത്രേ. 2014 ൽ ഈജിപ്തിൽ നടന്ന ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 15 നും 49 നും ഇടയ്ക്ക് പ്രായമുള്ളവരും വിവാഹിതരായ സ്ത്രീകളുമാണ് 92 ശതമാനവും ലിംഗഛേദനത്തിന് വിധേയരാവുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
(വിക്കി പീഡിയ)