കോഴിക്കോട് ബാലുശേരിയിൽ സി.ഐ. മർദ്ദിച്ചതിൽ മനംനൊന്ത് വിമുക്തഭടൻ ജീവനൊടുക്കിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ നേരിയ സംഘർഷം. സി.ഐ:സുശീർകുമാറിന് എതിരെ നടപടി എടുത്തില്ലെങ്കിൽ വിമുക്ത ഭടന്റെ കുടുംബാംഗങ്ങൾ സ്റ്റേഷന് മുമ്പിൽ നിരാഹാരമിരിക്കും.
ബി.ജെ.പി. മാർച്ചിനിടെ ബാലുശേരി സി.ഐ: സുശീർ കുമാറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സി.ഐയെ സ്ഥലംമാറ്റും വരെ പ്രക്ഷോഭം തുടരുമെന്നാണ് മുന്നറിയിപ്പ്. സ്വകാര്യ ബസ് ബൈക്കിൽ തട്ടിയതിനെ ചോദ്യംചെയ്ത വിമുക്ത ഭടൻ രാജൻ നായരെ സി.ഐ. കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്നാണ് പരാതി. സ്വകാര്യ ബസുടമയും സി.ഐയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ് മർദ്ദനത്തിന് കാരണമെന്ന് സമരക്കാർ ആരോപിച്ചു.
വിമുക്ത ഭടന്റെ ആത്മഹത്യാക്കുറിപ്പ് മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. പൊലീസ് മർദ്ദനത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. പക്ഷേ, ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാപ്രേരണയ്ക്കു ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, മരണം നടന്ന് ഒരാഴ്ച കഴിഞ്ഞ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പൊലീസിന് വിശ്വാസം പോര. ആത്മഹത്യാക്കുറിപ്പിന്റെ ഒറിജിനൽ പൊലീസിന്റെ കൈവശം നൽകാൻ കുടുംബാംഗങ്ങൾക്കും വിശ്വാസമില്ല. സി.ഐയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കോടതിയെ സമീപിക്കും.