കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന നാദാപുരം വളയത്തെ സി.പി.എം. പ്രവർത്തകൻ അന്തേരി സുരയ്ക്ക് പരോൾ നൽകരുതെന്ന് വടകര റൂറൽ എസ്.പിയുടെ റിപ്പോർട്ട്. സുര പുറത്തിറങ്ങിയാൽ നാട്ടിൽ രാഷ്ട്രീയ സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്താണിത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ ഇടപെട്ടിട്ടും വഴങ്ങാത്ത എസ്.പിയെ സ്ഥലംമാറ്റാൻ നീക്കം തുടങ്ങി.
നാദാപുരം വളയത്ത് മുസ്ലിംലീഗ് പ്രവർത്തകനെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുകയാണ് അന്തേരി സുര. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഇപ്പോൾ. നേരത്തെ, ഇടയ്ക്കിടെ പരോളിൽ പുറത്തിറങ്ങുമായിരുന്നു. പാർട്ടി ഭരണത്തിൽ വന്ന ശേഷം, വീണ്ടും പരോളിന് ശ്രമിച്ചു. പരോൾ അനുവദിച്ചാൽ സി.പി.എം, ലീഗ് സംഘർഷത്തിന് സാധ്യതയുണ്ടെന്നാണ് വടകര റൂറൽ എസ്.പി: എം.കെ.പുഷ്ക്കരന്റെ റിപ്പോർട്ട്. പാർട്ടിക്ക് പ്രിയങ്കരനായതിനാൽ ഉന്നത നേതാക്കൾ എസ്.പിയെ നേരിട്ടു വിളിച്ച് പരോളിന് ശുപാർശ ചെയ്തു.
ജയിൽ അധികൃതർ പരോൾ അനുവദിക്കണമെങ്കിൽ ലോക്കൽ പൊലീസിന്റെ അനുകൂല റിപ്പോർട്ട് കൂടി വേണം. എന്നാൽ, എസ്.പി. നിലപാട് മാറ്റിയില്ല. ഇതോടെ, എസ്.പിയെ മാറ്റാനായി പാർട്ടിതലത്തിൽ നീക്കം. നാദാപുരം ഉൾപ്പെടുന്ന വടകര റൂറൽ മേഖലയിൽ മുഖംനോക്കാതെ നടപടിയെടുക്കാനാണ് പൊലീസിന്റെ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം. പാർട്ടി ഭരണത്തിലിരിക്കുമ്പോൾ പരോൾ ലഭിച്ചില്ലെങ്കിൽ നാദാപുരം, വളയം േമഖലയിലെ സി.പി.എമ്മിന് ക്ഷീണമാകും.