മുംബൈ, ചെന്നൈ, ഹൈദരബാദ് വിമാനത്താവളങ്ങളില്‍ ഭീകരര്‍ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് സന്ദേശമയച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശി വംശി കൃഷ്ണയാണ് അറസ്റ്റിലായത്. ഗോവയ്ക്കു ടൂര്‍ പോകണമെന്ന കാമുകിയുടെ നിര്‍ബന്ധത്തില്‍ നിന്ന് രക്ഷ നേടാനാണ് തട്ടിക്കൊണ്ടുപോകൽ സന്ദേശമയച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഭീഷണി സന്ദേശം മുംബൈ പൊലീസിന് ഇയാൾ അയച്ചത്.
രാജ്യത്തെ പ്രധാന മൂന്നു വിമാനത്താവളങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ആ സന്ദേശവും, ഒടുവിൽ വ്യാജമെന്ന് തെളിഞ്ഞു. ഹൈദരാബാദ് മിയാപുരിലെ ബിസ്സിനസ്സുകാരനായ വംശി കൃഷ്ണയാണ് വ്യാജ സന്ദേശം അയച്ചു കുടുങ്ങിയത്. അതിനുള്ള കാരണം കേട്ടപ്പോൾ പോലീസുപോലും ഞെട്ടി. അതിങ്ങനെ,
വംശിയുടെ കാമുകിയായ ചെന്നൈ സ്വദേശിനിക്ക് ടൂര്‍ പോകണമെന്ന ആഗ്രഹം ഇയാളോട് പങ്കുവെച്ചിരുന്നു. മുംബൈയിലും ഗോവയിലും പോകുന്നതിനായി വിമാനടിക്കറ്റ് എടുത്ത് നല്‍കാനും വംശിയോട് ഇവര്‍ ആവശ്യപ്പെട്ടു. ടൂറിനെത്തുന്ന ദിവസങ്ങളിൽ മുംബൈയില്‍ വെച്ച് പരസ്പരം കാണാമെന്നും ഇവര്‍ വാക്കുകൊടുത്തു. ഇക്കാര്യങ്ങളെല്ലാം വംശി സമ്മതിക്കുകയും ചെയ്തു. പക്ഷെ , കാമുകി ആവശ്യപ്പെട്ട പ്രകാരം വിമാന ടിക്കറ്റ് എടുത്ത് നല്‍കാനും തുടര്‍ന്നുള്ള ചിലവുകള്‍ക്കുമെല്ലാം ഇയാളുടെ പക്കൽ പണമുണ്ടായിരുന്നില്ല. അതിനാൽ വ്യാജവിമാന ടികറ്റ് എടുത്ത്, വംശി ഇവര്‍ക്ക് നല്‍കി. തുടർന്ന് യാത്രതിയതി അടുത്തപ്പോൾ, താൻ എടുത്തുകൊടുത്ത വിമാനടിക്കറ്റ് വ്യാജമെന്ന് കണ്ടെത്താതിരിക്കാൻ മുംബൈ പോലീസിന് വ്യാജ ഇമെയിൽ സന്ദേശം അയക്കുകയായിരുന്നു.
മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ വിമാനത്താവളങ്ങൾ വഴി ഭീകരർ, വിമാനം റാഞ്ചാൻ പദ്ധതി ഇടുന്നു എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. 23 പേരടങ്ങുന്ന സംഘം പിന്നിലുണ്ടെന്നും ആറ് പേരാണ് ഹൈജാക്ക് ദൗത്യത്തിൽ പങ്കെടുക്കുന്നതെന്നും സന്ദേശത്തിൽ പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ സുരക്ഷ ഏജൻസികൾ മൂന്നു വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഈ ജാഗ്രതയ്‌ക്കൊപ്പം സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കാൻ കാരണമായത്. തീവ്രവാദഭീഷണിമൂലം വിമാനങ്ങള്‍ മുടങ്ങിയാല്‍ യാത്ര പോകാനാവില്ലെന്ന് കാമുകിയെ ധരിപ്പിക്കാനായിരുന്നു ഈ കടുംകൈ ചെയ്തതെന്നു പിടിയിലായ പ്രതി പോലീസിനോട് തുറന്നു പറഞ്ഞു. വിവാഹിതനും ഒരു മകളുമുള്ള വംശി കൃഷ്ണ ഫെയ്സ്ബുക്കിലൂടെയാണ് ചെന്നൈയിലെ യുവതിയുമായി ബന്ധം സ്ഥാപിച്ചത്.
Advertisement