കൊല്ലം കരുനാഗപ്പള്ളിയിൽ സ്പിരിറ്റ് വേട്ട. പിക്ക് അപ്പ് വാനിൽ തേങ്ങകൾക്കിടയിൽ സൂക്ഷിച്ചിരുന്ന 910 ലീറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ്ങിന്റെ തെക്കൻമേഖല സ്ക്വാഡ് പുലർച്ചെ രണ്ടു മണിയോടെയാണ് സ്പിരിറ്റ് പിടിച്ചത് .
കരുനാഗപ്പള്ളി തഴവ അംബേദ്ക്കർ കോളനിക്ക് സമീപം നിർത്തിയിട്ടിരുന്ന പിക്അപ്പ് വാനിൽ സ്പരിറ്റുണ്ടെന്ന് രഹസ്യസന്ദേശം രാത്രിയാണ് എക്സൈസ് കമ്മീഷ്ണറുടെ സ്ക്വാഡിന് ലഭിക്കുന്നത് . രാത്രി തന്നെ തിരുവന്തപുരത്ത് നിന്ന് എത്തിയ എക്സൈസ് സംഘത്തിന് ഡ്രൈവറില്ലാത്ത വാഹനമാണ് കണ്ടെത്താനായത്. 35 ലീറ്ററിന്റെ 26 കന്നാസ് സ്പരിറ്റാണ് വാഹനത്തിലുണ്ടായിരുന്നത്. സ്പിരിറ്റു കന്നാസുകൾ അടുക്കിവെച്ചതിന് ശേഷം മുകളിൽ തേങ്ങനിരത്തിയിരിക്കുകയായിരുന്നു.
വാഹനത്തിന്റെ ഉടമസ്ഥനെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തഴവ പ്രദേശത്ത് മിക്ക ദിവസങ്ങളിൽ ഈ വാഹനം കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ മൊഴി നൽകി. മദ്യശാലകളുടെ എണ്ണം കുറഞ്ഞതിന് ശേഷം കള്ളുഷാപ്പുകളിലേക്ക് സ്പിരിറ്റ് ഒഴുകുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പരിശോധനകള്‍ ശക്തമായതിന്റെ ഫലമാണ് എക്സൈസിന്റെ സ്പിരിറ്റ് വേട്ട