കൊല്ലം പിറവന്തൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി സാജൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ പുനലൂർ സ്വദേശിയായ ഗോപിയാണ് അറസ്റ്റിലായത്. ആനക്കാരനായ പ്രതി മറ്റൊരു കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
തൂത്തുക്കുടിയിൽ നിന്ന് സിമൻറുമായി വന്ന ലോറി ഡ്രൈവർ സാജൻ.ചൊവ്വാഴ്ച പുലർച്ചയാണ് നിർത്തിയിട്ടിരുന്ന ലോറിക്ക് സമീപം കുത്തേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്.കഴുത്തിൽ ആഴത്തിൽ കുത്തേറ്റ സാജൻ രക്തത്തിൽ മുങ്ങി കിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്.തുടർന്ന് പുനലൂർ എ.എസ്പി കാർത്തികേയൻ ഗോകുൽ ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ കുടുക്കിയത്.നേരത്തേ മറ്റൊരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഗോപി മോഷണശ്രമത്തിനിടെയാണ് ലോറി ഡ്രൈവറേ കൊലപ്പെടുത്തിയത്. ക്യാബിനിൽ കിടന്ന് ഉറങ്ങുകയായിരുന്ന സാജനെ കഴുത്തിൽ കുത്തുകായിരുന്നു.ആനക്കാരനായ ഗോപി സ്ഥിരമായി കൊണ്ടുനടക്കുന്ന കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
അറുപത്തിയെട്ടുകാരനായ പ്രതി കൊലപാതകത്തിന് പുറമേ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. ചൊവ്വാഴ്ച പുലർച്ചെ ഗോപിയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന മൊഴിയാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. കൊലപാതകത്തിന് ശേഷം മോഷണത്തിന് ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്ന് പ്രതി പൊലീസനോടു പറഞ്ഞു