കോഴിക്കോട് മാവൂരിൽ പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ജീപ്പ് ആളൊഴിഞ്ഞ ക്വാറിയിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ജീപ്പിൽ നിന്ന് കമ്പിപ്പാരകൾ കണ്ടെടുത്തു. കോഴിക്കോട് മാവൂർ മൽസ്യമാർക്കറ്റിന് സമീപം വാഹനം പരിശോധിക്കുന്നതിനിടെ പാഞ്ഞെത്തിയ ജീപ്പ് നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു.
പക്ഷേ, പൊലീസിനെ അവഗണിച്ച് ജീപ്പ് മുന്നോട്ടു പാഞ്ഞു. അഞ്ചു യുവാക്കളായിരുന്നു വാഹനത്തിൽ. സംശയം തോന്നിയതോടെ പൊലീസ് സംഘം ഇവരെ പിൻതുടർന്നു. സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചു. പൊലീസ് വളഞ്ഞുവെന്ന് മനസിലാക്കിയതോടെ കരിങ്കൽ ക്വാറിയിൽ വാഹനം ഉപേക്ഷിച്ച് അഞ്ചംഗ സംഘം രക്ഷപ്പെട്ടു. ഇവരുടെ കൈവശം ഒരു ചാക്കുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ജീപ്പിനുള്ളിൽനിന്ന് രണ്ടു കമ്പിപ്പാരകൾ കണ്ടെടുത്തു. രക്തക്കറയും കണ്ടെത്തി. മുള്ളൻപന്നിയുടേതെന്ന് കരുതുന്ന മുള്ളുകളും ജീപ്പിൽനിന്ന് കിട്ടി. രക്ഷപ്പെട്ടത് നായാട്ടുസംഘമാണെന്ന് സംശയിക്കുന്നു. ജീപ്പിന്റെ ഉടമയെ പിടികൂടി അഞ്ചു പേരേയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.