കൊച്ചിയിലെ ഹോട്ടലുകളിൽ കവർച്ച നടത്തുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളിയിലെയും നെടുമ്പാശേരിയിലെയും ഹോട്ടലുകളിൽ നിന്നായി രണ്ടുലക്ഷം രൂപയും 15 പവനും കവർന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങവുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനായുള്ള തിരച്ചിൽ ഊർജിതമാക്കി.
ഹോട്ടലുകളിലെ തുറന്നു കിടക്കുന്ന മുറികളിൽ കയറി പണവും സ്വർണവും മോഷ്ടിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് രണ്ടു ലക്ഷം രൂപ ഇയാൾ കവർന്നു. കൊച്ചിയിൽ ചികിത്സയ്ക്കായെത്തിയ ഒമാൻ സ്വദേശികളുടെ മുറിയിൽ നിന്നാണ് റിയാലടക്കം രണ്ടുലക്ഷം രൂപ കവർന്നത്. മുറിയിൽ കയറി ബാഗ് എടുക്കുന്നതിൻറെയും ഇതിൽ നിന്ന് പണം കവർന്ന ശേഷം ബാഗ് തിരികെ മുറിയിൽ കൊണ്ടുവന്നു വയ്ക്കുന്നതിൻറെയും സിസിടിവി ദൃശ്യങ്ങളുണ്ട്. നെടുമ്പാശേരിയിലെ ഹോട്ടലിൽ നിന്ന് 15 പവൻ സ്വർണം കവർന്നതായും കണ്ടെത്തിയിട്ടുണ്ട്. രണ്ടു ഹോട്ടലുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. രാവിലെ 7 മണിയോടെ റിസപ്ഷനിലെ ജീവനക്കാർ മാറുന്ന തക്കം നോക്കി ഹോട്ടലിലേക്ക് കയറുകയും മോഷണം നടത്തുകയും ചെയ്യുകയാണ് രീതി. മുമ്പ് കേസുകളില്ലാത്തതിനാൽ മോഷ്ടാവിനെക്കുറിച്ച് കൂടുതൽ വിവരങ്ൾ പൊലീസിൻറെ പക്കലില്ല. മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ കൊച്ചി കളമശേരി സിഐയെ വിവരമറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
മോഷ്ടാവിനെ തിരിച്ചറിയുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക
കളമശേരി സിഐ 9497987109
എളമക്കര എസ്ഐ 9497981235