സി.പി.എം നേതാവ് എളമരം കരീമിന്റെ ബന്ധു പ്രതിയായ കോഴിക്കോട്ടെ ഭൂമി തട്ടിപ്പുക്കേസിൽ നീതി തേടി ഇരകൾ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചു. വലത്, ഇടതു സർക്കാരുകൾ കേസന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്നാണ് ആക്ഷേപം.
കോഴിക്കോടിന്റെ മലയോരമേഖലയിൽ ക്വാറി തുടങ്ങാമെന്ന് വാഗ്ദാനം നൽകി പതിനേഴു പേരിൽനിന്നായി 55 ഏക്കർ ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. എളമരം കരീമിന്റെ ബന്ധുവായ ടി.പി.നൗഷാദായിരുന്നു കേസിലെ പ്രതി. ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനത്തിന് നോട്ടമിട്ടിരുന്ന സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ മാറ്റി പ്രതിയെ രക്ഷിക്കാൻ സർക്കാർ കൂട്ടുനിന്നുവെന്നാണ് ഇരകളുടെ പരാതി. മുൻ സർക്കാരും ഇപ്പോഴത്തെ സർക്കാരും പ്രതിക്കൊപ്പം നിന്നുവെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ നീതി കിട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇവർ നിവേദനം അയച്ചു.
പരാതിക്കാരുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് നേരത്തെതന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. കേരള പൊലീസിൽ വിശ്വാസമില്ലാത്തതിനാൽ കേസ്, സി.ബി.ഐ. അന്വേഷിക്കണമെന്നാണ് ഇരകളുടെ ആവശ്യം.