2013 ജൂലൈയിലാണ് മലയാളി നടി ലീന മരിയ പോളിനെയും സുഹൃത്ത് സുകേഷ് ചന്ദ്രശേഖരനേയും ആഡംബര കാർ ഇറക്കുമതി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബാലാജി എന്നു വിളിപ്പേരുള്ള സുകേഷിനെ ലീന കൊച്ചിയിൽ പരിചയപ്പെടുത്തിയത് ദയാനിധി അഴഗിരി എന്ന പേരിലായിരുന്നു- തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരക്കുട്ടി. എം. കെ. അഴഗിരിയുടെ മകൻ. ആഡംബര കാറുകളും തോക്കേന്തിയ അംഗരക്ഷകരും ആഡംബര ജീവിത ശൈലിയുമൊക്കെ ആയപ്പോൾ ഇടപാടുകാർക്ക് തെല്ലും സംശയം തോന്നിയതുമില്ല. ലീന മരിയ പോളിനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സിനിമയിൽ റോൾ വാഗ്ദാനം ചെയ്താണ് തന്റെ തട്ടിപ്പിലും ആഡംബര ജീവിതത്തിലും സുകേഷ് പങ്കുകാരിയാക്കിയത്.
ശേഖർ റെഡ്ഡിയെന്നൊരു വിളിപ്പേരു കൂടിയുണ്ട് സുകേഷിന്. ആ പേരിലും നിരവധി കേസുകൾ. ഐഎഎസുകാരനും എംപിയും ബിസിനസുകാരനുമെല്ലാമായി ഭാവം മാറാൻ വേണ്ടത് നിമിഷങ്ങൾ മാത്രം. നാലു വർഷങ്ങൾക്കു ശേഷം വീണ്ടും സുകേഷ് ചന്ദ്രശേഖർ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണ കൂട്ടുപ്രതി വി.കെ. ശശികലയുടെ അനന്തരവനും എഐഎഡിഎംകെ (അമ്മ) ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.വി.വി. ദിനകരനാണ്. എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം ലഭിക്കാൻ സുകാഷ് വഴി ദിനകരൻ തിരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥനു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതിനായി 50 കോടിയുടെ കരാറാണ് സുകേഷുമായി ദിനകരൻ ഉറപ്പിച്ചതത്രേ. കേസുമായി ബന്ധപ്പെട്ട് ടി.ടി.വി. ദിനകരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഞായറാഴ്ച രാത്രി ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്നു പിടിയിലാകുമ്പോൾ 1.30 കോടി രൂപയും ഡൽഹി പൊലീസ് സുകേഷിൽനിന്നു പിടികൂടിയിരുന്നു. പിടിയിലാകുമ്പോൾ ഇയാൾ കയ്യിൽ അണിഞ്ഞിരുന്ന ബ്രേസ്‌ലെറ്റിനു മാത്രം ആറരക്കോടിയോളം രൂപ വില വരുമെന്ന് പൊലീസ് പറയുന്നു. ഹോട്ടൽമുറിയിൽനിന്നു പിടിച്ചെടുത്ത ആഡംബര ബ്രാൻഡുകളിലെ ഷൂസ്, മറ്റു വസ്തുക്കൾ തുടങ്ങിയവയ്ക്ക് ഏഴു ലക്ഷത്തിലധികം രൂപ വില വരുമെന്നാണ് നിഗമനം. ഇപ്പോൾ തമിഴ്നാട് രാഷ്ട്രീയം ഈ 27 കാരന്റെ പേരിൽ കലങ്ങി മറിയുകയാണ്.
17–ാം വയസ്സിൽ തുടങ്ങിയതാണ് കാശിനു വേണ്ടിയുള്ള സുകേഷിന്റെ പരക്കംപാച്ചിലും തട്ടിപ്പും. ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് ബിഷപ് കോട്ടൺ സ്കൂൾ വിദ്യാർഥിയായിരിക്കെ ആദ്യമായി പൊലീസിന്റെ വലയിലാകുന്നത്. വലിയ രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ബന്ധുവാണെന്ന് അവകാശപ്പെട്ട് 50 കോടിയോളം രൂപ രാജ്യത്തെ പ്രമുഖരുടെ കയ്യിൽനിന്നു തട്ടിയെടുത്തതിന് അറസ്റ്റിലായിട്ടുണ്ട്.
വഞ്ചന മുതൽ വ്യാജരേഖ ചമയ്ക്കൽ വരെ 15 ഓളം കേസുകളിൽ സുകേഷിനെ നിലവിൽ പ്രതി ചേർത്തിട്ടുണ്ട്. 100 ഓളം പരാതികൾ ഇയാൾക്കെതിരെയുണ്ട്. നാലു വർഷത്തോളം നീണ്ട ഗാഢ സൗഹൃദമാണ് സുകേഷിന് ദിനകരനുമാണ് ഉളളത്. പറയത്തക്ക കുടുംബ പാരമ്പര്യമോ സമ്പത്തോ വിഭ്യാഭ്യാസമോ ഇല്ലാതിരുന്ന ഒരു സാധാരണക്കാരൻ ഒന്നു ഇരുട്ടി വെളുത്തപ്പോൾ കോടീശ്വരനായ കഥയാണ് സുകേഷിന്റെ ജീവിതം. ഇയാളുടെ വളർച്ചയും സൗഹൃദ വലയവും സാമ്പത്തിക സ്രോതസ്സുമെല്ലാം പൊലീസിനെ കുഴക്കുന്നു. വ്യാജ ഇൻഷുറൻസ് പോളിസികൾ വിറ്റ് ഇയാൾ 3000 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസ് അതിശയോക്തിയല്ലെന്നും പൊലീസ് പറയുന്നു.