കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിയടക്കം ഏഴുപേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗുഢാലോചനയടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. പൾസർസുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഫെബ്രുവരി 17 നാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനായി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തി എന്നകേസിൽ പീഡനക്കുറ്റമടക്കം ചുമത്തിയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
175 പേജുള്ള കുറ്റപത്രമാണ് അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പൾസർ സുനിയാണ് കേസിൽ ഒന്നാം പ്രതി. നടിയുടെ യാത്രരഹസ്യങ്ങൾ സുനിലിനു ചോർത്തികൊടുത്ത് തട്ടിക്കൊണ്ടു പോവാൻ കൂട്ടുനിന്ന ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ക്വട്ടേഷൻ ഗുണ്ടകളായ ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവർക്കെതിരെയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റമാണ് ചാർലിക്കെതിരെയുള്ളത്. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
നിയമപ്രകാരമുള്ള റിമാൻഡു കാലാവധി പൂർത്തിയായി പ്രതികൾ ജാമ്യം നേടാനുള്ള സാധ്യത ഒഴിവാക്കാനാണു പൊലീസ് ആദ്യകുറ്റപത്രം സമർപ്പിച്ചത്. ഇതുവരെ കണ്ടെടുത്ത ഫോണുകൾ , മെമ്മറികാർഡുകൾ , പെൻഡ്രൈവുകൾ എന്നിവയുടെ ശാസത്രീയ പരിശോധനാഫലവും കുറ്റുപത്രത്തിനൊപ്പമുണ്ട്. എന്നാൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ഇതിനായി നാവികസേനയുടെ സഹായത്തോടെ കൊച്ചി കായലിലടക്കം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
Advertisement