നെടുമ്പാശേരി ഗോൾഫ് കോഴ്സ് ജീവനക്കാരനെ കൊന്ന കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. പശ്ചിമബംഗാളുകാരൻ ദേനുദാസാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ശമ്പളകുടിശിക തീർക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. ദേനുദാസിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച്ച അർധരാത്രിയാണ് ദേനുദാസ് ഒഡീഷക്കാരനായ അശോക്പത്രയെ കമ്പിവടിക്ക് അടിച്ച് കൊന്നത്. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. അവധിക്ക് സ്വദേശമായ മൂർഷിദബാദിലേക്ക് പോകുന്നതിന് മുൻപ് ശമ്പള കുടിശിക വേണമെന്ന് ദേനുദാസ് അശോക്പത്രയോട് ആവശ്യപെട്ടിരുന്നു. എന്നാൽ നാട്ടിൽപോയാൽ മടങ്ങിവരില്ലെന്ന് പറഞ്ഞ് പണം നൽകാൻ അശോക്പത്ര തയാറായില്ല. അവധികഴിഞ്ഞ് മടങ്ങിവന്നാലുടൻ മുഴുവൻ തുകയും തരാമെന്ന് പറഞ്ഞു. തുടർന്ന് വാക്കേറ്റമായി.
സമീപത്തുണ്ടായിരുന്ന കമ്പിവടികൊണ്ട് ദേനുദാസ് അശേക്പത്രയുടെ തലയ്ക്ക് അടിച്ചു. ചോരവാർന്ന് കിടന്നിരുന്ന അശോക്പത്രയെ ആശുപത്രിയിൽ എത്തിക്കാൻ ഇവരോടൊപ്പം മദ്യപിച്ചിരുന്ന മറ്റ് അഞ്ചുപേരും തയാറായില്ല. അൽപസമയം കഴിഞ്ഞ് ദേനുദാസ് തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും അശേക്പത്ര മരിച്ചു. ദേനുദാസിന് പുറമേ സംഭവം മറച്ചുവെച്ചതിന് ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ അഞ്ചുപേരെയും കേസിൽ സാക്ഷികളാക്കാനാണ് പൊലീസ് തീരുമാനം.
Advertisement