കോട്ടയം കാണക്കാരിയില്‍ വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ തലയ്ക്കിടിച്ചു കൊന്നു. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കുന്ന ആളെ മറ്റൊരു ലോറി ഉടമ തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളം വിലകുറച്ച് വിറ്റെന്നാരോപിച്ച് കല്ലുകൊണ്ടും ജാക്കിലിവറുകൊണ്ടും ആക്രമിക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരും ഒളിവില്‍പ്പോയി.
ഏറ്റുമാനൂർ സ്വദേശി ഷാബുവാണ് കൊല്ലപ്പെട്ടത്. 45 വയസായിരുന്നു ഷാബുവിന്. വേനല്‍ക്കാലത്ത് ടാങ്കറില്‍ കുടിവെള്ളം എത്തിക്കാന്‍ കരാറെടുത്തിരുന്ന ആളാണ് ഷാബു. കാണക്കാരിയിലെ ഒരു കിണറ്റില്‍ നിന്നാണ് ഇവര്‍ വെള്ളം എടുക്കുന്നത്. വെള്ളംശേഖരിക്കാന്‍ പഞ്ചായത്തിന്റെ അനുമതിയുമുണ്ട്. കഴിഞ്ഞ ദിവസം വെള്ളം നിറക്കാന്‍ വന്നപ്പോഴായിരുന്നു തര്‍ക്കം.
പഞ്ചായത്ത് അനുമതി ഉള്ളവര്‍ക്ക് വരിനില്‍ക്കണ്ടെന്നാണ് ധാരണ. കഴിഞ്ഞദിവസം വരിനില്‍ക്കാതെ വെള്ളമെടുത്തത് പിന്നില്‍ നിന്നവര്‍ ചോദ്യം ചെയ്തു. അടുത്ത ദിവസം വെള്ളത്തിനായി വരരുതെന്നും ഭീഷണി മുഴക്കി. ഇന്നും ഷാബു വെള്ളമെടുക്കാന്‍ എത്തിയപ്പോള്‍ സംഘര്‍ഷമായി. ഒരു ടാങ്കര്‍ ലോറി ഉടമയും രണ്ട് ഗുണ്ടകളും കൂടി ഷാബുവിനെ ആക്രമിച്ചു. കല്ലുകൊണ്ട് തലയ്ക്കിടിയേറ്റ ഷാബു കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അക്രമത്തിന് ശേഷം പ്രതികള്‍ രക്ഷപെട്ടു. മുഖ്യപ്രതിയായ ടാങ്കര്‍ലോറി ഉടമ ഗുണ്ടാബന്ദമുള്ളയാളും ബ്ളേഡ് ഇടപാടുകാരനുമാണെന്ന് സംശയിക്കുന്നു.
Advertisement