കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരന്റെ പക്കൽ നിന്ന് അരക്കോടി രൂപയുടെ സ്വർണം കവർന്നു. രാമനാട്ടുകര മുബാറക് ജ്വല്ലറിയിലെ ജീവനക്കാരന്റെ പക്കൽനിന്നാണ് പട്ടാപകൽ സ്വർണം തട്ടിയെടുത്തത്.
മലപ്പുറത്തുനിന്ന് കോഴിക്കോട്ടേയ്ക്കു വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിലാണ് സംഭവം. രാമനാട്ടുകരയിൽനിന്ന് കയറിയ യാത്രക്കാരൻ ഗഫൂറിന്റെ ബാഗിൽ ഒന്നേമുക്കാൽ കിലോ സ്വർണമുണ്ടായിരുന്നു. ജ്വല്ലറിയിലെ ആഭരണങ്ങൾ മുദ്രവയ്ക്കാൻ കോഴിക്കോട് പാളയത്തേയ്ക്കു കൊണ്ടുവരുന്നതിനിടെയാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് പുതിയബസ് സ്റ്റാൻഡിന് സമീപത്താണ് ബസിറങ്ങിയത്. ബാഗ് തുറന്നപ്പോൾ സ്വർണമില്ല. ബാഗിൽ സ്വർണമുണ്ടെന്ന് അറിയാവുന്ന ആരെങ്കിലും പിൻതുടർന്നിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
സമീപത്തെ, കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ജ്വല്ലറി ജീവനക്കാരന്റെ മൊഴി രണ്ടും മൂന്നും തവണ പൊലീസ് രേഖപ്പെടുത്തി. മൊഴികളിൽ വൈരുദ്ധ്യങ്ങളൊന്നുമില്ല. സ്വർണാഭരണങ്ങളിൽ മുദ്രവയ്ക്കുന്ന നിരവധി സ്ഥാപനങ്ങൾ കോഴിക്കോട് പാളയത്തുണ്ട്. ഇവിടേയ്ക്കു വരുന്ന ജ്വല്ലറി ജീവനക്കാരെ നിരീക്ഷിക്കുന്ന ക്രിമിനൽ സംഘങ്ങളുണ്ട്. നേരത്തെ, പലതവണ ഇത്തരം സംഘങ്ങൾ സ്വർണം തട്ടിയെടുത്തിട്ടുമുണ്ട്. ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം തുടരുകയാണ്.