ജെല്ലി മിഠായി കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയേറ്റ് അഞ്ചു വയസ്സുകാരൻ മരിക്കുകയും മാതാവ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തതിനെത്തുടർന്ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ റോയൽ ബേക്കറി പൊലീസ് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസർമാരായ കെ. സുജയൻ, സനൈന മജീദ് എന്നിവരുടെ നേതൃത്വത്തിൽ ബേക്കറിയിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് എടുത്തു. ഇതിനു ശേഷമാണ് കസബ പൊലീസ് നടപടി എടുത്തത്. ഇതിൽ രേഖപ്പെടുത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റജിസ്ട്രേഷൻ നമ്പർ പ്രകാരം അതു കോയമ്പത്തൂരിലെ സ്ഥാപനത്തിന്റെ വിവരമാണ് കാണുന്നത്.
സാമ്പിൾ മലാപ്പറമ്പിലെ റീജനൽ അനലെറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ വിവരം ലഭിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂവെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേ മിഠായി ഇനിയും എവിടെയെങ്കിലും ഉണ്ടോയെന്നറിയാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ 11 സ്ഥലത്ത് പരിശോധന നടത്തി. കോർപറേഷൻ ആരോഗ്യ വിഭാഗം റോയൽ ബേക്കറിയിലും മൊത്തവിതരണ കേന്ദ്രങ്ങളും പരിശോധിച്ചു. ഇതിൽ കാഞ്ചാസ് കെട്ടിടത്തിലെ ഒരു മൊത്ത വിതരണ കേന്ദ്രത്തിൽ നിന്ന് ഇതേ രീതിയിലുള്ള ഒരു പായ്ക്കറ്റ് മിഠായി കസ്റ്റഡിയിലെടുത്തു.
കുക്കു, ടൈഗർ തുടങ്ങിയ ബ്രാൻഡുകളിലായാണ് മിഠായി വിപണിയിലിറക്കിയത്. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ്, അംഗം മുല്ലവീട്ടിൽ മൊയ്തീൻ, എച്ച്എസ് പി. ഹരിദാസ്, എച്ച്ഐ അബ്ദുൽ ഖാദർ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന തുടങ്ങിയതായി അറിഞ്ഞതോടെ ഇത്തരം മിഠായി വിൽക്കുന്ന മൊത്ത വിതരണ ഏജൻസികൾ ഉൾപ്പെടെ പൂർണമായും ഒളിപ്പിച്ചതായി പറയുന്നു. അധികൃതർ ഒരു ഭാഗത്ത് പരിശോധന നടത്തുമ്പോഴേക്കും കടക്കാർ മിഠായി പൂർണമായും പിൻവലിച്ചു.