ആലപ്പുഴയില്‍ എഴുപത്തിയെട്ടുകാരിയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. മണ്ണഞ്ചേരി സ്വദേശി പാർവതിയമ്മയെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണശ്രമത്തിനിടെയാണ് ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനി പാർവതിയമ്മ ഒറ്റയ്ക്കായിരുന്നു താമസം. വ്യാഴാഴ്ച്ച രാത്രി വീട്ടിൽ കയറിയ നാലംഗസംഘം എഴുപത്തിയെട്ടുകാരിയെ ആക്രമിച്ചു. ചിരവ ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ച അക്രമികൾ കഴുത്തിൽ കിടന്ന മാലയും കവർന്നു.
വീട്ടിലെ അലമാര തകര്‍ത്ത നിലയിലാണ്. പുലർച്ചെ പാർവതിയമ്മയ്ക്ക് വിഷുകൈനീട്ടവുമായി എത്തിയ അയൽവാസികളാണ് പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഇവരെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ പാർവതിയമ്മയെ പൊലീസ് എത്തി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോഗ് സ്വാഡും വിരലടയാളവിദഗ്തരും വീട്ടിലെത്തി പരിശോധന നടത്തി. അക്രമികളെ കണ്ടെത്താൻ ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്വാഡ് രൂപീകരിച്ചിട്ടുണ്ട്. പീഡന ശ്രമം നടന്നിട്ടുണ്ടോ എന്നും പൊലീസിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന്നടത്തിയ പരിശോധനയില്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു.
തുറസായ പാടത്തിനു സമീപത്താണ് പാർവതിയമ്മ താമസിച്ചിരുന്ന വീട്. ഈ പാടത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഈ സംഘത്തേയും സ്ഥലത്തെ ക്വട്ടേഷൻ സംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.