തിരുവനന്തപുരം ശംഖുമുഖത്ത് വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നെടുമങ്ങാട് സ്വദേശി ഷെഫീഖിനെയാണ് കനത്ത പൊലീസ് കാവലിൽ തെളിവെടുപ്പിനെത്തിച്ചത്. നാട്ടുകാർ പ്രതിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മോഷണം നടത്താൻ വീട്ടിൽ അതിക്രമിച്ചുകയറിയ ഷെഫീഖ് തനിച്ച് കഴിയുകയായിരുന്ന വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ശാരീരികമായി ഉപദ്രവിച്ചശേഷം വയോധികയുടെ കൈവശമുണ്ടായിരുന്നു സ്വർണ്ണകമ്മലും പ്രതി കവർന്നു. വലിയതുറ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ബീമാപ്പള്ളിയിൽ നിന്നാണ് പ്രതി പിടിയിലായത്. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷെഫീഖ്.
അതിനിടെ പ്രകോപിതരായ നാട്ടുകാർ പ്രതിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ രംഗം വഷളായി. അസിസ്റ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലതെത്തിയശേഷമാണ് പ്രതിയെ സ്ഥലത്തുനിന്ന് മാറ്റിയത്. മോഷണമുതൽ പണയംവെച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ഷെഫീഖിനെയെത്തിച്ച് തെളിവെടുത്തു.