പത്തനംതിട്ട കോയിപ്രത്ത് അന്‍പതുദിവസം പ്രായമായ കുഞ്ഞിനെ നിലത്തിടിച്ചു കൊന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ വരയന്നൂര്‍ സ്വദേശി പ്രദീപ്കുമാറാണ് പിടിയിലായത്. കുഞ്ഞിന്‍റെ പിതൃത്വത്തെക്കുറിച്ചുണ്ടായ സംശയമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് കോഴഞ്ചേരിക്ക് സമീപം കോയിപ്രം വരയന്നൂരില്‍ അഭിജിത്തെന്ന പിഞ്ചുകുഞ്ഞ് തലയ്ക്കേറ്റ മാരക മുറിവുകളെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പ്രദീപിന്‍റെ അമ്മ മരിച്ചതിന്‍റെ മൂന്നാംദിവസമായിരുന്നു അഭിജിത്തിന്‍റെ മരണം. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പിറ്റേദിവസം രാവിലെ നിലത്തു കിടന്നുറങ്ങിയിരുന്ന ബന്ധുക്കളുടെ ഇടയിലൂടെ നടന്നുപോകുന്നതിനിടെ കാല്‍വഴുതി വീണുവെന്നും കുഞ്ഞിനെ മൂടിയിട്ടിരുന്ന കൊതുകുവലയില്‍ കൈതട്ടിയപ്പോള്‍ അതിലുടക്കി കുഞ്ഞ് താഴെ വീണുവെന്നുമാണ് കുട്ടിയുടെ പിതാവ് ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്. തലയില്‍ മാരകമായി പരുക്കേറ്റ അഭിജിത്തിനെ വിവിധ ആശുപത്രികളെലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഉച്ചിയിലെ ഏഴര സെന്‍റീമീറ്റര്‍ നീളമുള്ള വലിയ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അസ്വാഭാവിക മരണങ്ങളില്‍ തുടരന്വേഷണം വേണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഈ കേസുള്‍പ്പടെ വീണ്ടും അന്വേഷണവിധേയമാക്കി. ഒന്നരയടിമാത്രം ഉയരമുള്ള കട്ടിലില്‍നിന്ന് വീണാല്‍ കുഞ്ഞിന്‍റെ ഉച്ചിയില്‍ ഇത്ര വലിയ മുറിവുണ്ടാകില്ലായെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നുനടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
മൂന്നാമതൊരു കുട്ടി വേണ്ടായെന്ന് തീരുമാനിച്ചിരുന്ന പ്രതി രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഗര്‍ഭം അലസിപ്പിക്കാന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മടക്കി അയച്ചു. മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വാങ്ങി നല്‍കിയ ഗുളിക ഭാര്യ കഴിക്കാതിരുന്നതോടെ കുട്ടിയുടെ പിതൃത്വത്തില്‍ പ്രതിക്ക് സംശയം തോന്നി. കുട്ടിയുടെ ജനനശേഷം അവസരത്തിനായി കാത്തിരുന്ന പ്രദീപ്, കൊലപാതകത്തിന്‍റെ വിശ്വാസ്യതയ്ക്കായി ബന്ധുക്കള്‍ വീട്ടിലുള്ള ദിവസം തിരഞ്ഞെടുക്കുകയായിരുന്നു. രാവിലെ ആറുമണിയോടെ ഭാര്യ അടുക്കളയിലേക്ക് പോയ സമയത്ത് കുഞ്ഞിനെ കാലില്‍പിടിച്ച് നിലത്ത് ഇടിക്കുകയായിരുന്നു. കുഞ്ഞിന്‍റെ തലയോടും തലച്ചോറും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. പരുക്കേറ്റശേഷം കുഞ്ഞ് കരയുകപോലും ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു.