നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കാഡൽ ജീൻസൺ രാജ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുന്നു. കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാൾ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ശക്തമായ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
ആത്മാവിനെ ശരീരത്തിൽ നിന്നു വേർപെടുത്തുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷിക്കുന്നതിനിടെ കൊല നടത്തിയെന്നായിരുന്നു ആദ്യ മൊഴി. താൻ കൊല നടത്തിയത് എന്തിനു വേണ്ടിയെന്നു പൊലീസിനോടു ചോദിച്ചു മനസ്സിലാക്കാനാണു ചെന്നൈയിലേക്കു പോയശേഷം മടങ്ങിയെത്തിയതെന്നു രണ്ടാമതു പറഞ്ഞു. വീട്ടുകാരുടെ കടുത്ത അവഗണനയാണു കാരണമെന്നായി പിന്നീട്. ഒടുവിലാണു പിതാവിന്റെ സ്വഭാവദൂഷ്യം പറഞ്ഞത്. ഓരോ തവണ ഇയാൾ കുറ്റസമ്മതം നടത്തുമ്പോഴും അതു തെളിയിക്കാനുള്ള തൊണ്ടി കണ്ടെത്താനുള്ള ശ്രമവും പൊലീസ് സമാന്തരമായി നടത്തുകയാണ്.
നഗരത്തിലെ ഒരു കടയിൽ നിന്നു വിഷം വാങ്ങി കുപ്പിയിൽ സൂക്ഷിച്ചിരുന്നതായി പ്രതി മൊഴി നൽകി. വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷക്കുപ്പി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കാഡൽ തന്നെ ഇതു കാണിച്ചു കൊടുത്തു എന്നാണു പൊലീസ് പറയുന്നത്. ഒരു മാസം മുമ്പു തന്നെ കൊലയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. ദിവസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണു കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ടത്. ഒരു മാസം മുമ്പു തന്നെ ഓൺലൈനിലൂടെ ആയുധം വാങ്ങി. വീടിനു പുറത്തു ടർക്കി കോഴികളെ വളർത്തിയിരുന്ന കാഡൽ, കോഴിക്കൂടിനു സമീപമുണ്ടായിരുന്ന മരത്തിൽ വെട്ടി മഴു ഉപയോഗിക്കാൻ പരിശീലിച്ചു.
ഡമ്മിയായി നിർമിച്ച ശരീരത്തിൽ വെട്ടിയും പരിശീലനം തുടർന്നു. അച്ഛനമ്മമാരെ മഴു കൊണ്ടു വെട്ടിയും അമ്മയുടെ ബന്ധുവിനെ തലയ്ക്കടിച്ചുമാണു കൊലപ്പെടുത്തിയതെന്നു കാഡൽ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ആദ്യ ശ്രമത്തിൽ സഹോദരി മരിച്ചില്ല. വീണ്ടും വീണ്ടും വെട്ടി കൊലപ്പെടുത്തി എന്നാണു മൊഴി. ജോലിയില്ലാത്തതിനാൽ അച്ഛൻ മോശമായി പെരുമാറിയെന്നും ഇതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു പ്രതി ഇപ്പോൾ പറയുന്നതെന്നു പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം നന്തൻകോട്ടെ ഒരു കടയിൽ നിന്നു തറ വൃത്തിയാക്കാനുള്ള ലോഷൻ വാങ്ങി. വീട്ടിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.
കുടുംബാംഗങ്ങളെ ഒരോരുത്തരെയായി വകവരുത്തിയ രീതിയും പ്രതി പൊലീസിനോടു വിശദീകരിച്ചു. സ്ഥിരം മദ്യപനായിരുന്ന പിതാവ് റിട്ട. പ്രഫ. രാജ് തങ്കത്തെ പറഞ്ഞു വിലക്കണമെന്ന് അമ്മ ജീൻ പത്മയോടു പലതവണ ആവശ്യപ്പെട്ടിട്ടും മുഖവിലയ്ക്കെടുത്തില്ല. തുടർന്ന്, കൊലപാതകത്തിനു വേണ്ടി ആസൂത്രണം നടത്തുകയായിരുന്നു. മാതാപിതാക്കളെ മാത്രം കൊലപ്പെടുത്തിയാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും തനിച്ചാകുമെന്നതിനാലാണ് എല്ലാവരെയും വകവരുത്തിയത്. കഴിഞ്ഞ രണ്ടിനു മാതാപിതാക്കളെ കൊലപ്പെടുത്താൻ നീക്കം നടത്തിയെങ്കിലും കൈ വിറച്ചതിനാൽ ശ്രമം ഉപേക്ഷിച്ചു. പിന്നീട്, ഇന്റർനെറ്റിലൂടെ തലയ്ക്കു പ്രഹരമേൽപിച്ചു വകവരുത്തുന്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തു. ഇതു തുടർച്ചയായി കണ്ടു ധൈര്യം വീണ്ടെടുത്ത്, അഞ്ചിനു മൂന്നു പേരെ സമാനമായ രീതിയിൽ അപായപ്പെടുത്തിയെന്നു പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു.
മൃതദേഹങ്ങൾ കത്തിക്കാൻ പെട്രോൾ വാങ്ങിയ പമ്പിലും ചെന്നൈയിലും ഇയാളെ കൊണ്ടുപോയി ഇനി തെളിവെടുപ്പു നടത്തും. അഞ്ചു ദിവസത്തെ കസ്റ്റഡിക്കു ശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിയുടെ മാനസികനില സാധാരണയാണോയെന്ന് ആദ്യം സംശയിച്ച പൊലീസിനെയാണ് ഓരോ ദിവസവും പുതിയ കാരണങ്ങൾ വ്യക്തതയോടെ പറഞ്ഞു കാഡൽ ജീൻസൺ ഇപ്പോൾ വലയ്ക്കുന്നത്.