‘ബോംബ് നാഗ’ എന്നറിയപ്പെടുന്ന വി.നാഗരാജിന്റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 40 കോടിയോളം രൂപയുടെ അസാധുനോട്ടുകൾ പിടിച്ചെടുത്തു. പശ്ചിമ ബെംഗളൂരുവിലെ നാഗരാജിന്റെ വസതിയിൽ നടത്തിയ പരിശോധനയിലാണ് പഴയ 500, 1000 രൂപാ നോട്ടുകളുടെ വൻ ശേഖരം പിടിച്ചെടുത്തത്. നാഗരാജിന്റെ അസാന്നിധ്യത്തിലായിരുന്നു പരിശോധന. ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി ഇയാളുടെ വീട് പരിശോധിക്കാൻ ഉത്തരവിട്ടത്.
കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇയാൾ വീട്ടിൽ പണം സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. പണം സൂക്ഷിച്ച സ്ഥലത്ത് സിസിടിവി സ്ഥാപിച്ചിരുന്നു. ഈ മുറിക്കു ചുറ്റും ഇരുമ്പു ഗേറ്റുകളും സുരക്ഷാ ഭിത്തികളും സ്ഥാപിച്ചാണ് പണം സംരക്ഷിച്ചിരുന്നത്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയത്. തുടർന്ന് പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സമയം അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിച്ചതോടെ നിശ്ചിത അളവിലധികം അസാധുനോട്ടുകൾ സൂക്ഷിക്കുന്നത് നിയമം മൂലം നിരോധിച്ചിരുന്നു.
കോടതി നിർദേശമനുസിച്ച് വീടു പരിശോധിക്കാനെത്തിയ പൊലീസ് സംഘം, പണം സൂക്ഷിച്ചിരുന്ന മുറി തുറക്കാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് ഇരുമ്പു പൂട്ടുകൾ തകർക്കുന്നതിൽ വിദഗ്ധരായവരെയും സ്ഥലത്തെത്തിച്ചിരുന്നു. സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ട കൂടിയായ ബോംബ് നാഗ, ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിസ്ഥാനത്തുള്ളയാളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മൽസരിച്ച ചരിത്രവും ഇയാൾക്കുണ്ട്.