പാതയോരങ്ങളിലെ ബവ്കോ ഔട്‍ലെറ്റുകള്‍ പൂട്ടിയതിനുശേഷം എക്സൈസ് പിടികൂടുന്ന വ്യാജമദ്യത്തിന്‍റെ അളവ് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത് സ്പിരിറ്റും വ്യാജമദ്യനിർമാണവും വ്യാപകമാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസിന് നിർദേശം നല്‍കി
പാതയോരങ്ങളിലെ മദ്യവിൽപനശാലകൾക്ക് സുപ്രീംകോടതി വിധിയോടെ പൂട്ട് വീണതിനുശേഷം എക്സൈസ് ജാഗ്രതിയിലാണെന്ന് കമ്മീഷണര്‍ ഋിഷിരാജ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളത്ത് ഷാപ്പ് നടത്തിപ്പുകാരന്‍റെ വീട്ടില്‍ നിന്നും സ്പിരിറ്റ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ ജില്ലയില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ഋഷിരാജ് സിങ് കര്‍ശന പരിശോധനക്കുള്ള നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വ്യാജമദ്യത്തിന്‍റെ ഉൽപാദനം വ്യാപകമാകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നേരത്തെ, ദിവസവും ശരാശരി 300 ലിറ്റർ വ്യാജമദ്യമായിരുന്നു പിടികൂടിയിരുന്നതെങ്കിൽ ഇപ്പോഴത് 1000 ലിറ്ററായി വർദ്ധിച്ചു. വാറ്റിന് ഉപയോഗിക്കുന്ന കോടയുള്‍പ്പെടെയുള്ള വസ്തുക്കളാണ് കൂടുതലായി പിടികൂടുന്നത്. വ്യാജമദ്യം വ്യാപകമാണെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകിയെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു. സുരക്ഷ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ചെക്പോസ്റ്റുകളും സന്ദര്‍ശിക്കാനാണ് തീരുമാനം.