നന്തൻകോട് കൂട്ടക്കൊലക്കേസില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ യാതൊരു ഭാവഭേദങ്ങളും പ്രതിയുടെ മുഖത്ത് കണ്ടില്ല. ഒട്ടേറെ പേരാണ് കേഡലിനെ കാണാന്‍ വീടിന് സമീപം തടിച്ചുകൂടിയത്. തെളിവെടുപ്പിനിടെ വീടിനുള്ളില്‍ നിന്ന് വിഷക്കുപ്പി പൊലീസ് കണ്ടെടുത്തു. പ്രതിയുടെ തെളിവെടുപ്പ് വരുംദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.
കളിച്ചു വളര്‍ന്ന വീട്ടിലേയ്ക്ക് കൊലയാളിയുടെ വേഷത്തിലെത്തിയ കേഡലിനേയാണ് ഇന്നു നാട്ടുകാര്‍ കണ്ടത്. പൊലീസ് സംഘത്തിനൊപ്പം വീട്ടിലേയ്ക്കെത്തുമ്പോള്‍ പ്രതിയുടെ മുഖത്ത് ഭാവഭേദങ്ങള്‍ ഒന്നുംകണ്ടില്ല. കേഡലിനെ കാണാന്‍ മതിലിനിരുവശവും അയല്‍വാസികള്‍ തടിച്ചുകൂടിയിരുന്നു. ചിലര്‍ മൊബൈലില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല. മുന്‍പ് ഇതേവീട്ടിലെത്തുമ്പോള്‍ അയല്‍വാസികളോട് അപരിചിതരെപ്പോലെ പെരുമാറുന്നതായിരുന്നു കേഡലിന്റെ രീതി. പക്ഷെ ഇന്ന് തന്നെ കാണാന്‍ തടിച്ചുകൂടിയവരെയെല്ലാം ചിരിച്ചുകൊണ്ടാണ് പ്രതി നേരിട്ടത്. അടുത്ത ബന്ധുക്കളെ കണ്ടപ്പോഴും ഭാവവ്യത്യാസമില്ല. മാതാപിതാക്കളെയും സഹോദരിയെയും കൊന്നതിന്റെ കുറ്റബോധം ആ ശരീര ഭാഷയില്‍ ലവലേശം പ്രകടമല്ല.
വീടിനകത്ത് പ്രവേശിച്ചതോടെ കേഡല്‍ അല്‍പം അസ്വസ്ഥനായി. കുടുംബാംഗങ്ങളെ ഒരോരുത്തരെയായി വകവരുത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു. കൊല നടത്തിയ മുറിയും മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്ഥലും കാണിച്ചുകൊടുത്തു. തടയ്ക്കടിച്ച് കൊന്ന രീതി മുതല്‍ മൃതദേഹങ്ങള്‍ കത്തിച്ചതുവരെ എല്ലാം ഒന്നൊന്നായി വിവരിച്ചു. മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ പദ്ധതിയിട്ട സ്ഥലവും പിന്നീട് അയല്ക്കാരുടെ ശ്രദ്ധയില്‍പ്പെടുമെന്ന തോന്നലുമാണ് അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും കേഡല്‍ വിശദീകരിച്ചു. മാതാപിതാക്കളെ ആദ്യം വിഷംകൊടുത്ത് കൊലപ്പെടുത്താനായിരുന്നു തന്റെ ആദ്യം പദ്ധതിയെന്ന് പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. അതിനായി വാങ്ങിച്ച വിഷക്കുപ്പി പൊലീസ് കണ്ടെടുത്തു.
തുടര്‍ച്ചയായി നടത്തിയ ചോദ്യംചെയ്യലിലാണ് പിതാവിനോടുള്ള വ്യക്തിവിരോധമാണ് കൂട്ടക്കൊലയില്‍ കലാശിച്ചതെന്ന് പ്രതി വെളിപ്പെടുത്തിയത്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി ആദ്യമായി പൊട്ടിക്കരഞ്ഞിരുന്നു. പിതാവിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് കേഡല്‍ വികാരപ്രകടനം. സാത്താന്‍ സേവയുടെ ഭാഗമായുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന രീതി നടപ്പാക്കുകയായിരുന്നു എന്നാണ് കേഡല്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. തന്നെ ഒറ്റപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചതില്‍ മനംമടുത്താണ് കൊലപാതകം നടത്തിയതെന്ന് ഇന്നലെ പ്രതി മൊഴിമാറ്റിയിരുന്നു.
ഇപ്പോള്‍ പ്രതി നടത്തിയ വെളിപ്പെടുത്തലുമായി തന്നെ കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസിന്റെ നീക്കം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയനാക്കും. ഈമാസം 20വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ പമ്പില്‍ ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.