തമിഴ്നാട് സ്വദേശിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് ദേശീയപാതയോരത്ത് തള്ളിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോയമ്പത്തൂർ, ഡിണ്ടിഗൽ സ്വദേശികളാണ് അറസ്റ്റിലായത്. കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പറഞ്ഞു.
കോയമ്പത്തൂർ കിണത്തുക്കടവ് മാച്ചിയൻകൗണ്ടർപാറ കൃഷ്ണൻ എന്ന കൃഷ്ണകുമാർ , കൃഷ്ണന്റെ ബന്ധു ഡിണ്ടിഗൽ അമുതംപാളം മുരുകാനന്ദൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് കൂട്ടുപാതയ്ക്കു സമീപം കഴിഞ്ഞ മാർച്ച് 27 ന് സ്ത്രീയുടെ മൃതദേഹം കാണപ്പെട്ട സംഭവമാണ് കേസിനാധാരം. കൊല്ലപ്പെട്ടത് ഡിണ്ടിഗൽ പഴുതണിവാടി ഗോവിന്ദാപുരത്ത് വാസുകി എന്ന അറുപത്തിയഞ്ചുകാരിയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കേരള സർക്കാരിൽ നിന്നു ധനസഹായം വാങ്ങിതരാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ വാസുകിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുവന്നു.
സേലത്തിന് സമീപം ബോഡിപാളയത്തെത്തിയപ്പോൾ മുരുകാനന്ദൻ വാസുകിയിൽ നിന്ന് മാല പിടിച്ചു പറിച്ചു. കുതറിമാറി ശബ്ദമുണ്ടാക്കിയ വാസുകിയെ മൈതാനത്ത് ഇറക്കിവിടുകയും പിന്നീട് കാറിടിച്ചു വീഴ്ത്തുകയുമായിരുന്നു. വാസുകിയുടെ ആഭരണങ്ങൾ കവർന്നശേഷം കാറിൽ മൃതദേഹവുമായി വാളയാറിലേക്കാണ് പ്രതികളെത്തിയത്. അതിർത്തി കടന്ന് കൂട്ടുപാതയിലെത്തി റോഡുവശത്ത് ഉപേക്ഷിച്ചു. തമിഴ്നാട് ചെമ്പട്ടി പൊലീസും പാലക്കാട് കസബ പൊലീസും നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
Advertisement