സൗന്ദര്യം പോരെന്നാരോപിച്ചു നവവധു ഭർത്താവിനെ അമ്മിക്കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. കടലൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. മരപ്പണിക്കാരനായ രമേശിന്റെയും(28) വിജിയുടെയും(22) വിവാഹം രണ്ടാഴ്ച മുൻപായിരുന്നു. രമേശിനു സൗന്ദര്യമില്ലെന്നും തനിക്കു ചേരില്ലെന്നും സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞതോടെ ഭർത്താവിനോടു തനിക്കു വെറുപ്പായിരുന്നെന്നു വിജി പൊലീസിനോടു പറഞ്ഞു. ഇതാണു കൊല നടത്താൻ പ്രേരിപ്പിച്ചതത്രേ.
ഇഷ്ടമല്ലെന്നറിയിച്ചിട്ടും മാതാപിതാക്കൾ നിർബന്ധിച്ചു വിവാഹം നടത്തുകയായിരുന്നെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രമേശിന്റെ അമ്മ പുറത്തുപോയ സമയത്ത്, ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ തലയിൽ വിജി അമ്മിക്കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.
ആരോ ഭർത്താവിനെ കൊന്നു എന്നു നിലവിളിച്ച് ഇവർതന്നെയാണു നാട്ടുകാരെ സംഭവം അറിയിച്ചത്. അപരിചിതനായ ഒരാൾ വീട്ടിലെത്തി ഭർത്താവിനെ കൊലപ്പെടുത്തി എന്നാണ് ആദ്യം പറഞ്ഞത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസ് വിജിയെ സ്റ്റേഷനിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.