തിരുവനന്തപുരം നന്തൻകോട്ട് കാഡൽ ജീൻസൺ രാജ് മാതാപിതാക്കളടക്കം നാലുപേരെ കൂട്ടക്കൊല ചെയ്തത് സാത്താൻ സേവയുടെ ഭാഗം. വാർത്ത കേട്ടു കേരളം ഞെട്ടി. വിദൂരങ്ങളിലെവിടെയോ ഉണ്ടായിരിക്കാമെന്ന് കരുതിയിരുന്ന സാത്താൻ സേവ ഇതാ മലയാളിയുടെ അയൽപക്കത്തും അരങ്ങേറിയിരിക്കുന്നു. അതീന്ദ്രീയഭാവം കൈവരിച്ച് നീതിയ്ക്കും നിയമത്തിനും അതീതരായി ജീവിക്കാമെന്നുള്ള അന്ധവിശ്വാസമാണ് സാത്താൻ സേവക്കാരെ ഇതിലേക്ക് നയിക്കുന്നത്. ഈ ദുർമന്ത്രവാദത്തിലെ കൂടിയ ഇനമായ 'ആസ്ട്രൽ പ്രൊജക്‌ഷൻ’ നടപ്പാക്കിയെന്നാണ് കാഡൽ മൊഴി നൽകിയത്.
സാത്താൻ സേവ
എല്ലാ മതത്തിലുമുണ്ട് ദുർമന്ത്രവാദം. നന്മയെ അല്ല തിന്മയെ പ്രാർഥിക്കുന്നവർ. സാത്താനും ചാത്തനും ജിന്നുമെല്ലാം അതിന്റെ ഭാഗം. സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്ത ജീവിതമാണ് സാത്താൻ സേവക്കാരുടേത്. ആചാരങ്ങളിലും അടിമുറി മാറ്റം. ഭീകര സ്വപ്നങ്ങളിൽപ്പോലും കാണാത്തത്ര വിചിത്രവും പീഢിതവുമായ ആചാരങ്ങൾ. കാഡൽ തന്നെ അയൽക്കാരോടോ ബന്ധുക്കളോടെ മിണ്ടിയിരുന്നില്ല. പ്രത്യേക വേഷത്തിലേ ആളുകൾ ഇയാളെ കണ്ടിട്ടുള്ളൂ. അതിനാൽ ഏറെക്കാലമായി കാഡൽ ഈ വലയത്തിൽപ്പെട്ടിരിക്കാം.
നഗ്നമേനിയിൽ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെയോ നിറമുള്ള ഉടുപ്പിട്ടയാളാണ് പൊതുവെ ഇക്കൂട്ടരുടെ കൂട്ടച്ചടങ്ങുകൾക്ക് നേതൃത്വം നൽകുക. തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ ആണ് ആരാധനയ്ക്ക് ഉപയോഗിക്കുക. മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ മെഴുകുതിരി കത്തിക്കുക, ചുട്ടെടുത്ത മനുഷ്യമാംസം ഉപയോഗിക്കുക എന്നിവയും ഇവരുടെ ശീലമാണെന്ന് പറയപ്പെടുന്നു. മദ്യപാനം, അമിത ലൈംഗികത, നവജാത ശിശുക്കളോടുള്ള ക്രൂരത തുടങ്ങിയവയും ചിലയിടങ്ങളിലുണ്ട്.
ആസ്ട്രൽ പ്രൊജക്‌ഷൻ
ശരീരത്തിൽ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ മോചിപ്പിക്കാനുള്ള ക്രിയയാണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ എന്നറിയപ്പെടുന്നത്. വിദേശങ്ങളിൽ ഏറെക്കുറെ പരസ്യമായി സാത്താൻസേവയും ആസ്ട്രൽ പ്രൊജക്‌ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രൽ എന്ന പദത്തിന് നക്ഷത്രമയം എന്നാണ് അർഥം. ശരീരത്തിൽനിന്ന് മനസിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. ഓസ്ട്രേലിയയിൽ നിന്നു നാട്ടിൽ വന്നശേഷം ഇന്റർനെറ്റിലൂടെയാണു കാഡൽ സാത്താൻ സേവയുടെ തുടർപാഠങ്ങൾ പഠിച്ചെടുത്തത്.
പ്രപഞ്ചം പഞ്ചഭൂത നിര്‍മിതമാണ്. അഗ്നി, വായു, ജലം, ഭൂമി, ആകാശം എന്നിവയാണ് അവ. സത്യമെന്നത് ഇന്ദ്രിയങ്ങൾ അനുഭവിക്കുന്നതല്ല. ഇന്ദ്രിയങ്ങൾ മായയാണ്. മാതാവിനെയും പിതാവിനെയും ഹനിച്ച് പാരമ്പര്യസിദ്ധമായ അറിവിന്റെ ലോകങ്ങളിലേക്ക് പ്രവേശിക്കണം. എന്നാലെ മായയിൽ നിന്ന് മുക്തിയുള്ളൂ. ജീവിത സാക്ഷാത്കാരമുള്ളൂ. ഈ സിദ്ധാന്തമായിരിക്കാം കാഡൽ അനുവർത്തിച്ചത്. പൊലീസ് അന്വേഷണത്തിലേ വ്യക്തമാകൂ. പിന്നീട് മാതാപിതാക്കളോട് പശ്ചാത്തപിക്കണം; പ്രായശ്ചിത്തം ചെയ്യണം. അപ്പോഴേ, അറിവുണ്ടാകൂവത്രെ. അതിനായി കടുത്ത ശാരീരിക സാധനകൾ വേണം. ശരീരത്തിന്റെ സ്പന്ദനങ്ങൾ രൂപപ്പെടുന്നതും കടന്നുപോകുന്നതും വരെ അറിയണം. തന്ത്രവിദ്യയെ പോലെ കടുത്ത മാർഗങ്ങളാണ് പരിശീലിക്കുന്നത്.
ശരീരം അഞ്ച് കോശങ്ങളോടു കൂടിയതാണ്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം. മൃതശരീരത്തിലല്ല, ജീവനുള്ള ശരീരത്തിലാണ് പരീക്ഷണം നടത്തേണ്ടതെന്ന് ഇവർ വിശ്വസിക്കുന്നു. ജീവൻ എന്നത് സ്വന്തമല്ലെന്ന് നിരന്തരം ബോധിപ്പിക്കുന്നത് അന്നമയമാണ്. അന്നമയകോശത്തെ പഠിക്കാൻ മുപ്പത് ദിവസം അന്നമൊന്നും കഴിക്കാതിരിക്കണം. അപ്പോൾ സംസാരിക്കാൻ കഴിയാതാകും; കാഴ്ചയില്ലാതാകും. കാമമയകോശമാണ് ആസ്ട്രൽ ബോഡി എന്നറിയപ്പെടുന്നത്. അധമവികാരങ്ങളായ അസൂയ, അസഹിഷ്ണുത, അഹങ്കാരം തുടങ്ങിയവയുടെ കൂടാരം. സഹനശക്തി കുറയുന്നതും പ്രകോപിതരാകുന്നതും ഭയപ്പെടുന്നതും കാമമയത്തിന്റെ അസ്ഥിരത കൊണ്ടാണെന്ന് സത്താൻ സേവക്കാർ പറയുന്നു.
പൂർണബോധത്തോടെ ആസ്ട്രൽ ബോഡിയെ (കാമമയ കോശം) ശരീരത്തിൽ നിന്നും ഉയർത്തി വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നുപറയുന്നത്. ഇതിൽ വിജയിച്ചാൽ വിശാലമായതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തതുമായ കാഴ്ചകൾ അനുഭവിക്കാനാകും. വ്യക്തികളുടെ സൂക്ഷ്മശരീരത്തെ തൊടാനാകും. ആസ്ട്രൽ പ്രൊജക്‌ഷൻ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തികൾക്കും തൊടാൻ പോലുമാകില്ല. ഈ അവസ്ഥയിൽ ഇഷ്ടമുള്ളിടത്തേക്ക് പറക്കാനാവും. ആസ്ട്രൽ ട്രാവൽ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും സാത്താൻ സേവകർ പ്രചരിപ്പിക്കുന്നു.