കോഴിക്കോട് താമരശേരി ഡിവൈ.എസ്.പിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ഇതേ എഫ്.ബി. പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ താമരശേരിയിലെ പൊതുപ്രവർത്തകനെ അറസ്റ്റ് ചെയ്ത പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നും പരാതി ഉയർന്നു.
താമരശേരിയിലെ സി.പി.എം., ബി.ജെ.പി. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തേയും ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേചൊല്ലി, സി.പി.എം. കൊടുവള്ളി ലോക്കൽകമ്മിറ്റി അംഗം. എൻ.ആർ·.റിനീഷ് താമരശേരി ഡിവൈ.എസ്.പി: കെ.അഷ്റഫിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പൊലീസിനെതിരെയും മറ്റും പരാതികൾ ഉന്നയിച്ച് താമരശേരിയിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനായ കെ.കെ.അബ്ദുൽമജീദ് ഈ ഫേസ്ബുക്ക് പോസ്റ്റ് ഷെയർചെയ്തു. അബ്ദുൽമജീദിനെ ആദ്യം അറസ്റ്റ് ചെയ്ത പൊലീസ് ഒരുദിവസം മുഴുവൻ പൊലീസ് സ്റ്റേഷനിൽ നിർത്തി.
മൊബൈൽ ഫോണും പിടിച്ചുവാങ്ങി. അപവാദപ്രചരണം നടത്തിയതിന്റെ പേരിലാണ് കേസ്. പെറ്റിക്കേസായതിനാൽ ഉടനെ ജാമ്യത്തിൽ വിടാം. പക്ഷേ, ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ നിർത്തി മാനസികമായി തളർത്തിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് പരാതി പരിഹാര സെല്ലിന് പരാതി നൽകും.
എഫ്.ബി. പോസ്റ്റിട്ടയാളെ പിടിക്കാതെ ഷെയർ ചെയ്ത ആളെ കുടുക്കിയ പൊലീസ് നടപടി വിമർശനത്തിനിടയാക്കി. അങ്ങനെയാണ്, സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗം എൻ.ആർ.റിനീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടയച്ചത്.