തിരുവനന്തപുരം നന്തൻകോട്ട് കാഡൽ ജീൻസൺ രാജ് മാതാപിതാക്കളടക്കം നാലുപേരെ കൂട്ടക്കൊല ചെയ്തത് സാത്താൻ സേവയുടെ ഭാഗം. വാർത്ത കേട്ടു കേരളം ഞെട്ടി. വിദൂരങ്ങളിലെവിടെയോ ഉണ്ടായിരിക്കാമെന്ന് കരുതിയിരുന്ന സാത്താൻ സേവ ഇതാ മലയാളിയുടെ അയൽപക്കത്തും അരങ്ങേറിയിരിക്കുന്നു. അതീന്ദ്രീയഭാവം കൈവരിച്ച് നീതിയ്ക്കും നിയമത്തിനും അതീതരായി ജീവിക്കാമെന്നുള്ള അന്ധവിശ്വാസമാണ് സാത്താൻ സേവക്കാരെ ഇതിലേക്ക് നയിക്കുന്നത്. ഈ ദുർമന്ത്രവാദത്തിലെ കൂടിയ ഇനമായ 'ആസ്ട്രൽ പ്രൊജക്‌ഷൻ’ നടപ്പാക്കിയെന്നാണ് കാഡൽ മൊഴി നൽകിയത്.
സാത്താൻ സേവ
എല്ലാ മതത്തിലുമുണ്ട് ദുർമന്ത്രവാദം. നന്മയെ അല്ല തിന്മയെ പ്രാർഥിക്കുന്നവർ. സാത്താനും ചാത്തനും ജിന്നുമെല്ലാം അതിന്റെ ഭാഗം. സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്ത ജീവിതമാണ് സാത്താൻ സേവക്കാരുടേത്. ആചാരങ്ങളിലും അടിമുറി മാറ്റം. ഭീകര സ്വപ്നങ്ങളിൽപ്പോലും കാണാത്തത്ര വിചിത്രവും പീഢിതവുമായ ആചാരങ്ങൾ. കാഡൽ തന്നെ അയൽക്കാരോടോ ബന്ധുക്കളോടെ മിണ്ടിയിരുന്നില്ല. പ്രത്യേക വേഷത്തിലേ ആളുകൾ ഇയാളെ കണ്ടിട്ടുള്ളൂ. അതിനാൽ ഏറെക്കാലമായി കാഡൽ ഈ വലയത്തിൽപ്പെട്ടിരിക്കാം.
നഗ്നമേനിയിൽ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെയോ നിറമുള്ള ഉടുപ്പിട്ടയാളാണ് പൊതുവെ ഇക്കൂട്ടരുടെ കൂട്ടച്ചടങ്ങുകൾക്ക് നേതൃത്വം നൽകുക. തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ ആണ് ആരാധനയ്ക്ക് ഉപയോഗിക്കുക. മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ മെഴുകുതിരി കത്തിക്കുക, ചുട്ടെടുത്ത മനുഷ്യമാംസം ഉപയോഗിക്കുക എന്നിവയും ഇവരുടെ ശീലമാണെന്ന് പറയപ്പെടുന്നു. മദ്യപാനം, അമിത ലൈംഗികത, നവജാത ശിശുക്കളോടുള്ള ക്രൂരത തുടങ്ങിയവയും ചിലയിടങ്ങളിലുണ്ട്.