കോഴിക്കോട് ബാലുശേരിയിൽ പൊലീസ് മർദ്ദനത്തിൽ മനംനൊന്ത് വിമുക്തഭടൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സ്റ്റേഷനിലേക്ക് വിമുക്തഭടൻമാർ മാർച്ച് നടത്തി. മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുന്നതു വരെ സമരം തുടരുമെന്ന് വിമുക്തഭടൻമാരുടെ സംഘടന മുന്നറിയിപ്പു നൽകി. വിമുക്തഭടനും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ രാജൻനായരാണ് രണ്ടാഴ്ച മുമ്പ് ജീവനൊടുക്കിയത്. ബാലുശേരി സി.ഐ: സുശീർ മർദ്ദിച്ചെന്നാണ് പരാതി.
രാജൻനായരുടെ ബൈക്കിൽ സ്വകാര്യ ബസ് തട്ടിയതിനെ ചൊല്ലി തർക്കമുണ്ടായി. നടുറോഡിൽ വാക്കേറ്റം നടക്കുന്നതിനിടെ ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്നാണ് ആക്ഷേപം. സ്വകാര്യ ബസ് ഉടമയെ സഹായിക്കാനാണ് പൊലീസ് ഇതു ചെയ്തതെന്ന് വിമുക്തഭടൻമാരുടെ സംഘടന ആരോപിച്ചു. പൊലീസ് മർദ്ദനത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
ഇങ്ങനെയൊരു കുറിപ്പ് പുറത്തുവന്നിട്ടും പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ല. പൊലീസിന്റെ വകുപ്പുതല അന്വേഷണം തുടരുകയാണ്. ആത്മഹത്യാക്കുറിപ്പിന്റെ ഒറിജിനൽ ഹാജരാക്കാൻ പൊലീസ് നോട്ടിസ് നൽകിയെങ്കിലും കോടതിയിൽ മാത്രമേ, കുറിപ്പ് നൽകൂവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.