തിരുവനന്തപുരം നന്തൻകോട്ട് നാട്ടുകാരും ഡോക്ടറുടെ വീടിനടുത്തുള്ളവരും ശനിയാഴ്ച രാത്രി 11ന് ആദ്യം കേട്ട വാർത്ത ഡോക്ടറുടെ വീടിനു തീപിടിച്ചുവെന്നാണ്. ആളപായമില്ലല്ലോയെന്ന അന്വേഷണങ്ങൾ നടക്കുന്നതിനിടിയിലാണ് ഞെട്ടിക്കുന്ന ആ വാർത്തയെത്തിയത്. കുടുംബത്തിലെ നാലുപേരും കൊലചെയ്യപ്പെട്ടിരിക്കുന്നു. അതും നിഷ്ഠുരമായി. പിന്നെ എന്താണു സംഭവിച്ചതെന്നറിയാൻ പരിസരവാസികളടക്കം പാഞ്ഞെത്തുകയായിരുന്നു.
ശക്തമായ തീയും പുകയും വീടിന്റെ മുകൾനിലയിൽനിന്ന് ഉയർന്നതും എസിയോ മറ്റോ പൊട്ടിത്തെറിച്ചുള്ള ശബ്ദവും കേട്ടാണ് തൊട്ടടുത്തു താമസിക്കുന്നവർ വിവരമറിയുന്നത്. ആദ്യം ഫയർഫോഴ്സിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനോടകം തീ ആളിപ്പടരുന്നുണ്ടായിരുന്നു. ഉള്ളിലേക്കു കയറാൻ മാർഗങ്ങളില്ലാത്തതിനാൽ തീ കെടുത്താനുള്ള ശ്രമങ്ങളും വിഫലമായി. ഇതിനിടെ സമീപവാസികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഇവിടെനിന്നാണു ഫയർേഫാഴ്സിനെ അറിയിച്ചത്. മിനിറ്റുകൾക്കുള്ളിൽ ഫയർഫോഴ്സെത്തി തീ കെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.
ഫയർഫോഴ്സെത്തുേമ്പാൾ മുകൾനിലയിലെ സിറ്റൗട്ട് ഭാഗത്തു തീ പടരുന്ന നിലയിലായിരുന്നു. ഇതിനാൽ ഉള്ളിലേക്കു കടക്കാൻ സാധിച്ചില്ല. തുടർന്നു താഴെനിന്നാണു രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീടു ഫയർേഫാഴ്സ് ഉള്ളിൽ കടന്നു തീയണയ്ക്കാൻ തുടങ്ങി. സോഫയും കട്ടിലും ബെഡും മറ്റും ഒന്നാകെ കത്തിയതിനാൽ ഉള്ളിൽ നല്ല പുകയായിരുന്നു. അതുകൊണ്ടുതന്നെ ഉള്ളിൽ എന്തെങ്കിലും ഉേണ്ടായെന്നു വ്യക്തമായിരുന്നില്ലെന്നു ഫയർഫോഴ്സ് പറഞ്ഞു.
മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചേശഷം തീ കെടുത്തി. ഇതിനിടെ ഉള്ളിലെ മുറിയിൽ അലമാരയുടെ ഭാഗത്തു വീണ്ടും തീ കത്തുന്നത് അണയ്ക്കാനെത്തിയപ്പോഴാണു കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടത്. ഇൗ സമയം പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നു. ആരൊക്കെയാണു കൊല്ലപ്പെട്ടത് എന്ന കാര്യം അപ്പോഴും വ്യക്തമായിരുന്നില്ല.
തീപിടിത്തിൽ വെന്തു മരിച്ചതാകാം എന്നായിരുന്നു ആദ്യ നിഗമനമെങ്കിലും ഡോ. ജീൻ പത്മയുടെ ബന്ധു ലളിതയുടെ മൃതദേഹം ബെഡ്ഷീറ്റിലും തുണിയിലും മറ്റും പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതോടെയാണു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. തുടർന്നു കത്തിക്കരിഞ്ഞ ശവശരീരങ്ങൾ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയതോടെ കൂട്ടക്കൊലപാതകം പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.