ചടയമംഗലം ∙ യുവാവിനെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയത്തിൽ മുളകുപൊടി വച്ചുകെട്ടി മർദിച്ചതായി പരാതി. നാലംഗ സംഘത്തിലെ മൂന്നുപേർ പിടിയിൽ. കിളിമാന്നൂർ തട്ടത്തുമല ചരുവിള പുത്തൻവീട്ടിൽ അൻസർ (27), തട്ടുത്തുമല അജി ഭവനിൽ രഞ്ജിത്ത് (28), പുളിമാത്ത് ആതിര ഭവനിൽ അനൂപ് (23) എന്നിവരാണു പിടിയിലായത്.
കിളിമാന്നൂരിൽ കാർ വാടകയ്ക്കു നൽകുന്ന സംഘത്തിലെ പ്രധാനി അനസാണ് പ്രധാന പ്രതി. ഇയാൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ നാലിനു രാത്രി വെമ്പായം ഷാൻ മൻസിലിൽ ഷാനിനെ (27) നിലമേൽ നിന്നു തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്നാണു കേസ്. കടയ്ക്കൽ നിന്നു വെമ്പായത്തേക്കു മടങ്ങവേ ഷാനിനെ സംഘം പിൻതുടർന്നു പിടികൂടുകയായിരുന്നു.
കാർ വാടയ്ക്കെടുത്തതു സംബന്ധിച്ചു ഷാനും സംഘവും തമ്മിലുണ്ടായ തർക്കമാണു തട്ടിക്കൊണ്ടുപോയതിനു കാരണമെന്നു പൊലീസ് പറഞ്ഞു. കിളിമാന്നൂരിനു സമീപം ആളില്ലാത്ത വീട്ടിൽ എത്തിച്ചു ഷാനിനെ മർദിച്ചു. മുളകുപൊടി ജനനേന്ദ്രിയത്തിൽ പൊതിഞ്ഞു കെട്ടി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഷാനിനെ സംഘം വീണ്ടും ആക്രമിച്ചതായി പൊലീസ് പറഞ്ഞു. സംഘത്തിൽ നിന്നു രക്ഷപ്പെട്ട ഷാൻ സുഹൃത്തിനെ വിളിച്ചുവരുത്തി കിളിമാന്നൂർ കേശവപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
കിളിമാന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം നടന്നതു നിലമേലിൽ ആയതിനാൽ കേസ് ചടയമംഗലം പൊലീസിനു കൈമാറി. റൂറൽ എസ്പി എസ്.സുരേന്ദ്രന്റെ നിർദേശ പ്രകാരം കടയ്ക്കൽ സിഐ എസ്.സാനി, ചടയമംഗലം എസ്ഐ സാജു എസ്.ദാസ്, അഡീഷനൽ എസ്ഐ അജിത്കുമാർ, സ്പെഷൽ സ്ക്വാഡ് സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകുമാർ, ജഹാംഗീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.