നന്തൻകോട് കൊലപാതകക്കേസിൽ പൊലീസ് തിരയുന്ന കാഡൽ ജീൻസൺ അച്ഛനേയും അമ്മയേയും 25 വയസ്സ് പ്രായം വരുന്ന സഹോദരി കാരോളിനേയും വീടിനുള്ളിലിട്ടു കത്തിച്ചുവെന്ന വിവിരം നാട്ടുകാർ കേട്ടത് ഞെട്ടലോടെ. കൊല്ലപ്പെട്ട പ്രഫ.രാജതങ്കത്തിന്റേയും ഡോ. ജീൻ പദ്മയുടേയും ഏകമകന് ഇങ്ങനെ ചെയ്യാൻ കഴിയുമോ എന്ന ഞെട്ടലിലാണ് തലസ്ഥാനവാസികൾ.
സിനിമാക്കഥ പോലൊരു ജീവിതം അതായിരുന്നു കാഡലിന്റേത്. സാമ്പത്തികമായി ഉന്നത നിലയിലുള്ള കുടുംബം. കുട്ടനെന്നു വിളിപ്പേരുള്ള കാഡൽ സുഖലോലുപനായുള്ള ജീവിതമാണ് നയിച്ചിരുന്നത്. നാട്ടുകാരുമായോ ബന്ധുക്കളുമായോ കുട്ടിക്കാലം മുതലേ ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് സൂചന.
തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം വീട്ടുകാർ എംബിബിഎസ് പഠനത്തിന് ഫിലിപ്പീൻസിലേക്ക് അയച്ചു. ഒരുവർഷത്തിന് ശേഷം അവിടെയുള്ളവരുടെ ഇടപെടൽ കാഡലിന് ഇഷ്ടമായില്ല,അതിനാൽ തിരികെ നാട്ടിലേക്ക് എത്തി. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അസാമാന്യ വൈദഗ്ധ്യം ഉള്ളയാളായിരുന്നതിനാൽ എൻജിനീയറിങ് പഠനത്തിന് ഒാസ്ട്രേലിയയിലേക്കയച്ചു.
അതും പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ എത്തിയ അയാൾ സ്വന്തമായി ഒരു ഗെയിം സർച്ചിങ് എൻജിൻ തയ്യാറാക്കി. അത് ഒാസ്ട്രേലിയൻ കമ്പനിക്കു തന്നെ നൽകി. അതിൽ നിന്നുള്ള റോയൽറ്റി കാഡലിനുലഭിക്കാറുള്ളതായി ബന്ധുക്കൾ പറഞ്ഞു. ജോലിയുടെ ഭാഗമായി വീണ്ടും ഒാസ്ട്രേലിയയ്ക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. നാട്ടുകാർ അപൂർവമായി മാത്രമാണ് ഇയാളെ കണ്ടിട്ടുള്ളത്.
ബന്ധുക്കളുമായി അടുപ്പമോ ഫോൺ മുഖാന്തിരമുള്ള ബന്ധമോ ഇല്ലായിരുന്നു. മദ്യപിച്ചോ മറ്റ് അസ്വഭാവികമായ സാഹചര്യങ്ങളിലോ ഇയാളെ കണ്ടിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. ശനിയാഴ്ച രാത്രിയും ഇയാൾ വീടിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്നു. ഇതേ രാത്രിയാണ് വീടിന് തീപിടിച്ച് സംഭവം പുറം ലോകം അറിയുന്നതും.