കാസർകോട്, പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ മർദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിടിച്ചു വീണതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി.
സി.പി.സി.ആർ.ഐക്ക് സമീപം താമസിക്കുന്ന നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന കെ. സന്ദീപിന്റെ മരണത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായില്ലെന്ന വാദത്തെ സാധൂകരിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജില്ല പഞ്ചായത്തിന്റെ വിത്ത് തോട്ടത്തിൽ വച്ച് മദ്യപിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് ഉൾപ്പെട്ട സംഘത്തെ ടൗൺ പൊലീസ് കസ്റ്റഡയിൽ എടുത്തത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ സന്ദീപ് തലയിടച്ച് വീണിരുന്നു.വീഴ്ച്ചയിൽ പറ്റിയ പരിക്കുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. തലച്ചോറിലുണ്ടായ രക്ത സ്രാവമാണ് മരണ കാരണം. ഇത് തലയടിച്ച് വീണത് മൂലമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. നെറ്റിയുടെ ഭാഗത്ത് ചെറിയ മുറിവുണ്ടായതൊഴിച്ചാൽ മറ്റുപരിക്കുകളിലൊന്നും ശരീരത്തിൽ ഇലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യകതമായി. മദ്യപ സംഘത്തെ പിടിക്കാനായി പൊലീസ് എത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വിത്തുൽപാദന കേന്ദ്രത്തിലെ ജീവനക്കാരനും സനിപ് തലയിടിച്ച് വീണതായി മൊഴി നൽകിയിട്ടുണ്ട്.