സ്കൂൾ പൂട്ടുന്ന ദിവസം വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടി പിന്നീട് പാർട്ടിക്കാർ ഏറ്റെടുത്തതോടെ കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷം പതിവായി. ഇന്നലെ രാത്രി സി.പി.എം, മുസ്‍ലിംലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ വ്യാപക അക്രമം അരങ്ങേറി. പേരാമ്പ്ര ചേനോളി മേഖലയിലായിരുന്നു ഇന്നലത്തെ അക്രമം. സി.പി.എം, മുസ്‍ലിംലീഗ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ഇരുപക്ഷത്തേയും ഓരോ പ്രവർത്തകർക്കു പരുക്കേറ്റു.
കക്കാട് മുസ്‍ലിംലീഗ് ഓഫിസിനു നേരെ ബോംബേറുണ്ടായി. രണ്ടു മുസ്‍ലിംലീഗ്പ്രവർത്തകരുടെ വീടുകൾ തല്ലിതകർത്തു. മുസ്‍ലിംലീഗ് പ്രവർത്തകന്റെ കോഴി ഫാമിന് തീയിട്ടു. ആയിരം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇതു നാലാംതവണയാണ് സമീപ ദിവസങ്ങളിൽ പേരാമ്പ്രയിൽ സംഘർഷം അരങ്ങേറുന്നത്. കിഴക്കൻ പേരാമ്പ്രയിൽ വീടുകൾക്കു നേരെ കഴിഞ്ഞ ദിവസം ബോംബേറുണ്ടായി. അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമായി.