നന്ദന്‍കോട് കൂട്ടകൊലപാതക കേസില്‍ പൊലീസ് സംശയിക്കുന്ന കേഡൽ ജിൻസണ്‍ രാജയ്ക്ക് വേണ്ടി അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പൊലീസ് റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് കേഡൽ ജിൻസണും കൊല്ലപ്പെട്ട കുടുംബാംഗങ്ങളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതായി അന്വേ·ഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് മാതാപിതാക്കള്‍ കന്യാകുമാരിയിലേയ്ക്ക് പോയെന്ന വിവരമാണ് അയല്‍വാസികളോട് ഇയാള്‍ പറഞ്ഞിരുന്നത്. റിട്ടയേര്‍ഡ് പ്രഫസര്‍ രാജ് തങ്കവും ഭാര്യ ഡോ.ജീന്‍ പത്മയും മകള്‍ ഡോ.കരോളിന്‍ എന്നിവരെ ഒരെ ദിവസം അപായപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശാരീരിക ബുദ്ധിമുട്ടുകളുള്ള ജീന്‍ പത്മയുടെ മാതൃ സഹോദരിയോടും കേഡല്‍ പറഞ്ഞിരുന്നത് മാതാപിതാക്കളും സഹോദരിയും വിനോദയാത്രയ്ക്ക് പോയി എന്നാണ്. വീടിന് താഴത്തെ നിലയില്‍ താമസിക്കുന്ന മാതൃസഹോദരി ലളിതയെ ശനിയാഴ്ചയാണ് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ അനുമാനം. വീട്ടിലെത്തിയിരുന്ന വേലക്കാരിയോടും കുടുംബാംഗങ്ങള്‍ കന്യാകുമാരിയിലാണെന്ന വിവരമാണ് കേഡല്‍ പങ്കുവച്ചിരുന്നത്.
മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ച ശേഷം അവശിഷ്ടങ്ങള്‍ വീടിന് സമീപം കുഴിച്ചുമൂടാന്‍ പ്രതി ശ്രമിച്ചിരുന്നതായും സംശയമുണ്ട്. വീടിനുള്ളില്‍ നടത്തിയ വിശദ പരിശോധനയില്‍ നാലു മൊബൈല്‍ ഫോണുകളും ഒരു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പൊലീസ് കണ്ടെടുത്തു. ഇവ സൈബര്‍ സെല്‍ വിശദമായി പരിശോധിച്ചുവരികയാണ്. കംപ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധി നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വിദഗ്ധനായിരുന്ന കേഡല്‍. തലസ്ഥാന ജില്ലയെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ പ്രധാന വെല്ലുവിളി.