തിരുവനന്തപുരം കൊച്ചുവേളി റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃഷ്ണനുണ്ണിയുടെ മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശമാണ് സംശയം ബലപ്പെടുത്തുന്നത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പേട്ട പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
കഴിഞ്ഞമാസം മുപ്പത്തിയൊന്നിനാണ് ഒന്നാംവർഷ ബികോം വിദ്യാർഥിയായ കൃഷ്ണനുണ്ണിയെ കൊച്ചുവേളി റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ തലയ്ക്കുപിന്നിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 30ന് കൂട്ടികാരിയെ ബൈക്കിലിരുത്തി യാത്രചെയ്തതിന്റെ പേരിൽ കൃഷ്ണനുണ്ണിയും പെൺകുട്ടിയുടെ മാതാപിതാക്കളും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിന്ശേഷം കൃഷ്ണനുണ്ണി വീട്ടിലെത്തിയില്ലെന്നും പിന്നീട് റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേട്ട പൊലീസ് അന്വേഷണം തുടങ്ങി.
Advertisement