കുപ്രസിദ്ധമായ താനെ കോൾസെൻറർ തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മുംബൈ രാജ്യാന്തരവിമാനത്താവളത്തിൽവച്ചാണ് സാഗർ താക്കർ എന്ന ഷാഗിയെ പൊലീസ് പിടികൂടിയത്. ദുബായിൽനിന്നും തിരികെയെത്തുമ്പോഴായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിൽ പുറത്തുവന്ന കോൾസെൻറർ തട്ടിപ്പുകേസിലാണ് മാസങ്ങൾക്ക് ശേഷമുള്ള അറസ്റ്റ്. തട്ടിപ്പ് പുറത്തുവന്നതുമുതൽ പ്രധാനകണ്ണിക്കായി വലവിരിച്ച പൊലീസിൻറെ കൈകളിലേക്ക് സാഗർ താക്കർ എന്ന ഷാഗി പറന്നിറങ്ങുകയായിരുന്നു.
ദുബായിൽനിന്നും നാടുകടത്തിയതിനെ തുടർന്ന് മുംബൈ രാജ്യാന്തരവിമാനത്താവളത്തില്‍ എത്തിയ ഷാഗിയെ താനെ പൊലീസ് വിലങ്ങുവച്ചു. ആയിരക്കണക്കിന് അമേരിക്കൻ പൗരൻമാരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് ഷാഗിക്കെതിരെയുള്ള കേസ്. 2013മുതൽ വിവിധ കോൾസെൻററുകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. അമേരിക്കക്കാരായ പതിനായിരത്തിലധികംപേരെ ലക്ഷ്യമിട്ട് നികുതിഉദ്യോഗസ്ഥരർ ചമഞ്ഞായിരുന്നു കോൾസെൻററിൻറെ പ്രവർത്തനം.
അമേരിക്കൻ പൗരൻമാരെ ഇൻറർനെറ്റ് വഴി കോൾ ചെയ്തശേഷം നികുതി കൃത്യമായി അടച്ചിട്ടില്ലെന്നും, നടപടികളിൽനിന്നും ഒഴിവാകാൻ തുക കെട്ടിവയ്ക്കണമെന്നും ആവശ്യപ്പെടും. ഇത് വിശ്വസിച്ച് നിയനടപടികൾ ഒഴിവാക്കാനായി അമേരിക്കക്കാർ പണം അടയ്ക്കും, ഇതായിരുന്നു തട്ടിപ്പുരീതി. ഇങ്ങനെ സമ്പാദിച്ച കോടികൾ ആഡംബര ജീവിതംനയിക്കാനായിരുന്നു ഷാഗി ഉപയോഗിച്ചിരുന്നത്. മുംബൈയിൽ നൈറ്റ്പാർട്ടികളില്‍ സജീവമായിരുന്ന ഇയാളുടെ പ്രധാനഹോബി വിലകൂടിയ കാറുകളുടെ ശേഖരമായിരുന്നു. തട്ടിപ്പിന് ഷാഗിയുടെ കൂട്ടാളിയായിരുന്ന ജഗദീഷ് കനാനിയെ നേരത്ത പൊലീസ് പിടികൂടിയിരുന്നു. ഇയാൾ നേരത്തെ വിദേശത്ത് കോൾസെൻറർ ജോലിക്കാരനായിരുന്നു.
Advertisement