ഒട്ടേറെ ക്രിമിനൽ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് അരുൺ ഗോപനെ കോട്ടയത്ത് പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ വിരുദ്ധ സ്ക്വാഡാണ് നാഗമ്പടത്തുനിന്നും പ്രതിയെ പിടികൂടിയത്.
കൊലപാതകം , തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ പതിനഞ്ചിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺ ഗോപൻ. എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലുൾപ്പെട ഏഴ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. സംസ്ഥാനത്തിന് പുറത്തും ഇയാൾക്കെതിരെ കേസുകളുണ്ട്. ഒളിവിലായിരുന്ന പ്രതിയെ രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
പ്രതിയെ മുമ്പ് കാപ്പാ നിയമപ്രകാരം പൊലീസ് അറസറ്റ് ചെയ്തതാണ്. സംഘടിത കുറ്റകൃത്യങ്ങളും, ഗുണ്ടാ പ്രവർത്തനങ്ങളും ജില്ലയിൽ സമീപകാലത്ത് വർധിച്ചതോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ഗുണ്ടാ വിരുദ്ധ സ്ക്വാഡിന് രൂപം നൽകുന്നത്. അരുൺ ഗോപനെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.