സോഫ്റ്റ് വെയർ കമ്പനികളിൽ ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയിൽ തട്ടിപ്പ്. ഡ്രിസി സോഫ്റ്റ്ടെക്ക് എന്ന സ്ഥാപനമാണ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.തട്ടിപ്പിനിരയായവരുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
എറണാകുളം സൗത്ത് ഫോർഷോർ റോഡിൽ പ്രവർത്തിച്ചിരുന്ന ഡ്രിസി സോഫ്റ്റ്ടെക്ക് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്.ഇൻഫോപാർക്കിലടക്കം ജോലി വാഗ്ദാനം ചെയ്താണ് ഇരൂന്നൂറിലധികം ഉദ്യോഗാർഥികളിൽ നിന്ന് സ്വകാര്യസ്ഥാപനം പണം വാങ്ങിയത്.ജോലിക്ക് മുൻപായി നൽകുന്ന ട്രെയിനിങ്ങിന്റെ ഫീസാണെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്.ട്രെയിനിങ്ങിനായി ഉദ്യോഗാർഥികൾ എത്തിയപ്പോഴേക്കും നടത്തിപ്പുകാർ സ്ഥാപനം പൂട്ടി മുങ്ങി.
സെൻട്രൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നടത്തിപ്പുകാർ തമിഴ്നാട്ടുകാരാണെ് കണ്ടെത്തി.ഇവർ ഉപയോഗിച്ചിരുന്ന സിംകാർഡുകൾ വ്യാജമേൽവിലാസം നൽകിയാണ് വാങ്ങിയതെന്നും വ്യക്തമായി. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും എൻജിനിയറിങ് ബിരുദധാരികളും എംബിഎക്കാരുമാണ്.