ആലുവയിൽ കടുവത്തോലുമായി അധ്യാപകൻ പിടിയിൽ. തിരുവനന്തപുരം ചെങ്കവിള സ്വദേശി സി.വിൻസ് ആണ് പിടിയിലായത്. കടുവക്കുട്ടിയുടെ തോലാണിതെന്ന് പരിശോധയിൽ വ്യക്തമായി.
ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ചാണ് കടുവത്തോലുമായി അധ്യാപകനെ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്ളൈയിങ് സ്ക്വാഡ് പിടികൂടിയത്. പട്ടാമ്പിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ചെങ്കവിള സ്വദേശി സി. വിൻസാണ് അറസ്റ്റിലായത്. 120 സെൻറീമീറ്റർ നീളമുള്ള തോൽ കടുവക്കുട്ടിയുടേതാണെന്ന് പരിശോധനയിൽ വ്യക്തമായി. തമിഴ്നാട്ടിലെ സേലത്ത് നിന്ന് പരിചയക്കാരൻ നൽകിയ കടുവത്തോലാണെന്ന് വിൻസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. രണ്ടുലക്ഷം രൂപ കടം വാങ്ങിയയാൾ പണത്തിന് പകരമായി നൽകിയതാണിതെന്നും വിൻസ് പറയുന്നു. പട്ടാമ്പിയിൽ നിന്ന് ആലുവയിലെത്തിച്ച് വിൽപന നടത്താൻ ശ്രമിക്കുമ്പോഴാണ് വിൻസ് പിടിയിലായത്. വാങ്ങാനെത്തിയയാളെ പിടികൂടാനായില്ല. പ്രതിയെ കോടനാട് റേഞ്ചിന് കൈമാറിയിട്ടുണ്ട്. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചേക്കും.