വാളയാർ അട്ടപ്പള്ളത്തെ സഹോദരിമാരായ ദളിത് പെൺകുട്ടികൾ മരിച്ച േകസിൽ നിലവിലുളള അന്വേഷണം തൃപ്തികരമാണെന്ന് പട്ടികജാതി വർഗ കമ്മിഷൻ. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നു കമ്മിഷൻ തെളിവെടുത്തു. എന്നാൽ നെന്മാറയിൽ ആദിവാസി യുവാവിന് മർദനമേറ്റ സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
വാളയാർ കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പോക്സോ വകുപ്പും പട്ടികജാതി-വർഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പും ചുമത്തിയിട്ടുണ്ടെന്നു കമ്മിഷൻ അറിയിച്ചു. മരിച്ച മൂത്ത സഹോദരിയുടെ രാസപരിശോധന ഫലം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇളയ പെൺകുട്ടിയുടെ പരിശോധന ഫലങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ കുറ്റപത്രം തയ്യാറാക്കുകയുളളു. എന്നാൽ കേസിന്റെ തുടക്കത്തിൽ പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച കമ്മിഷനും ബോധ്യപ്പെട്ടു. നിലവിൽ അന്വേഷണം തൃപ്തികരമാണ്.
അതേസമയം നെന്മാറ അടിപെരണ്ടയിൽ ആദിവാസി യുവാവിനു മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന് കമ്മിഷൻ വിലയിരുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ ചെയ്യുമെന്നും കമ്മിഷൻ ചെയർമാൻ പറഞ്ഞു.