പയ്യന്നൂർ ഹക്കിം കൊലക്കേസിലെ മൂന്നുപ്രതികളെ സി.ബി.ഐ സംഘം മൂന്നുവര്‍ഷത്തിനുശേഷം വിദഗ്ദമായി കുടുക്കി. കൊറ്റി ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ഭാരവാഹികളായ കെ.അബ്ദുല്‍ സലാം, കെ.പി.അബ്ദുല്‍ നാസര്‍, എ.ഇ.ഇസ്മായില്‍ എന്നിവരെയാണ് നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐ അറസ്റ്റ് ചെയ്തത്. പള്ളികെട്ടിടത്തിന്‍റെ നിര്‍മാണത്തിന്‍റെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സി.ബി.ഐ കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിന് കൂട്ടുനില്‍ക്കാതിരുന്ന ഹക്കിമിനെ മൂന്നുപ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി പള്ളിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലിട്ട് കത്തിക്കുകയായിരുന്നു.
2014 ഫെബ്രുവരി പത്തിനായിരുന്നു കൊറ്റി ജുമാ മസ്ജിദ് പള്ളി ജീവനക്കാരനായിരുന്ന അബ്ദുല്‍ ഹക്കീമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിക്ക് പുറകുവശത്തെ ഒഴിഞ്ഞ പറമ്പില്‍ പുക ഉയരുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് ഹക്കിം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അറസ്റ്റ് ഉടന്‍ എന്ന് തോന്നിപ്പിച്ചതിനുശേഷം അന്വേഷണം വഴിമുട്ടുകയായിരുന്നു.ഒടുവില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസന്വേഷണം ഏറ്റെടുത്ത സിബിഐ ഒന്നരവര്‍ഷത്തിനുശേഷം പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.
സമൂഹത്തില്‍ ഉന്നതസ്വാധീനമുള്ള പ്രതികള്‍ മൂന്നുപേരുമായും ഹക്കിമിന് നല്ലബന്ധമായിരുന്നു. കൊറ്റിജുമാ മസ്ജിദ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തീക തര്‍ക്കമാണ് ഹക്കിമിനെ ശത്രുവാക്കിയത്. ഇടക്കാലത്ത് പണം കൈകാര്യം ചെയ്തിരുന്നത് ഹകക്കീമായിരുന്നു. പള്ളികെട്ടിട നിര്‍മാണ കമ്മിറ്റി പ്രസിഡന്‍റാണ് അബ്ദുല്‍ സലാം..ഇസ്മായില്‍ കമ്മിറ്റി സെക്രട്ടറിയും. സാമ്പത്തീക തര്‍ക്കങ്ങളെ തുടര്‍ന്ന് ഹക്കിമിനെ കൊലപ്പെടുത്താന്‍ മൂന്നുപേരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. ഫെബ്രുവരി ഒമ്പതിന് രാത്രി പള്ളിക്ക് സമീപത്തെത്തിയ ഹക്കിമിനെ സംഘത്തിലൊരാള്‍ പള്ളിക്ക് പുറകിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.തുടര്‍ന്ന് ഒഴിഞ്ഞ പറമ്പിനടുത്തെത്തിച്ച് മൂന്നുപേരും ചേര്‍ന്ന് തലക്കടിച്ചു കൊലപ്പെടുത്തി. ആള്‍വാസമില്ലാത്ത സ്ഥലമായിരുന്നതുകൊണ്ടു തന്നെ പള്ളിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ രാത്രി ഹക്കിമിന്‍റെ മൃതദേഹം കത്തിച്ചു.
പുലര്‍ച്ചെ വരെ മൃതദേഹം കത്തിച്ച സ്ഥലത്തുനിന്ന് മൂന്നുപേരും പൂര്‍ണമായും മൃതദേഹം കത്തിത്തീര്‍ന്നെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്. എന്നാല്‍ പുലര്‍ച്ചെ സമീപത്തു കൂടി പോയ ആള്‍ ചെറിയ പുക ഉയരുന്നത് കണ്ട് സ്ഥലത്തെത്തുകയായിരുന്നു. മാലിന്യം കത്തിച്ചതാണെന്ന സംശയത്തിലായിരുന്നു ആദ്യമണിക്കൂറുകള്‍.പക്ഷേ പള്ളിക്ക് പുറകുവശത്തുനിന്ന് ഹക്കിമിന്‍റെ വസ്ത്രത്തിന്‍റെ ഭാഗവും പേഴ്സും കിട്ടിയതോടെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. ഹക്കീമിന്‍റെ നട്ടെലല്ലിന്‍റെയും തലയോട്ടിയുടേും ഭാഗങ്ങള്‍ മാത്രമാണ് ശേഷിച്ചത്. ഇവയും ഹക്കീമിന്‍റേതാണെന്ന് ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിച്ചു. പക്ഷേ കൊലപാതകികള്‍ തെളിവുകളെല്ലാം നശിപ്പിച്ച് കൃത്യമായ ഗൂഢാലോചന നടത്തിയായിരുന്നു ഹക്കിമിനെ കൊലപ്പെടുത്തിയത്. അതുകൊണ്ട് ഹക്കിമിന്‍റെ കൊലയാളികള്‍ മൂന്നുവര്‍ഷം നിയമത്തിനുമുന്നില്‍ നിന്ന് രക്ഷപെട്ടു.
ലോക്കല്‍ പൊലീസ് പ്രദേശവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങിയതോടെ അന്വേഷണഉദ്യോഗസ്ഥനെ സ്ഥലം മാറ്റും. തുടര്‍ന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് അരികിലെത്തുമ്പോഴേക്കും സ്വാധീനം ശക്തമായതോടെ അറസ്റ്റ് നടന്നില്ല. തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഹക്കിമിന്‍റെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരസമിതി മാസങ്ങള്‍ നീണ്ട സമരം നടത്തിയിരുന്നു. ഡിവൈഎഫ്ഐയും സജീവമായി രംഗത്തിറങ്ങി. പയ്യന്നൂര്‍ എംഎല്‍എ സി.കൃഷ്ണന്‍റെ നേതൃത്വത്തിലും സമരം ശക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നിരന്തര പ്രക്ഷോഭത്തിനൊടുവിലായിരുന്നു അറസ്റ്റ്.
പയ്യന്നൂര്‍ സ്വദേശിയായ ദാമോദരനാണ് ഹക്കീമായി മാറിയത്. മലപ്പുറത്ത് ജോലിചെയ്തിരുന്ന കാലത്ത് പരിചയപ്പെട്ട മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായിരുന്നു മതംമാറിയത്. മതംമാറിയെങ്കിലും വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു ഹക്കീം. പള്ളിയുടെ ചിട്ടിപ്പിരിവടക്കം കൈകാര്യം ചെയ്തിരുന്നത് ഹക്കീമായിരുന്നു. തുടക്കംമുതല്‍ തന്നെ സാമ്പത്തിക തട്ടിപ്പാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിച്ചിരുന്നു.
Advertisement